ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് വാക്സിൻ പാസ്‌പോർട്ടുകൾക്കെതിരായ പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തതിനെ തുടർന്ന് വാക്സിനേഷൻ വിരുദ്ധ പ്രതിഷേധക്കാർ പടിഞ്ഞാറൻ ലണ്ടനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെന്ററിലേക്ക് ഇരച്ചെത്തി.പ്രതിഷേധക്കാർ കാര്യമായ നാശനഷ്ടമുണ്ടാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ റോഡുകൾ അടച്ചിട്ടു. ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തി സമീപപ്രദേശത്തെ കടകളും ഉദ്യോഗസ്ഥർ അടപ്പിച്ചു. കെട്ടിടത്തിന് ഉള്ളിലേക്ക് ഇരച്ചു കയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി. പ്രതിഷേധ പ്രകടനങ്ങളിൽ രണ്ടിടത്തും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു

ട്വിറ്ററിൽ വൈകുന്നേരം 6 30 ഓടെ പങ്കുവച്ച സന്ദേശം ഇങ്ങനെ ” വെസ്റ്റ്‌ ഫീൽഡിലെ പ്രകടനക്കാർ പൊതുസമൂഹത്തിനും കമ്പോളത്തിനും സാരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചു കൊണ്ടിരിക്കുന്നത്, പോലീസ് സ്ഥലത്തുണ്ട് “. 7. 45 ഓടെ പ്രശ്നങ്ങൾ അവസാനിച്ചതായും പോലീസ് സ്ഥലത്തുനിന്ന് പിൻ വാങ്ങിയതായും ട്വീറ്റ് ചെയ്തു. ലണ്ടനിൽ പിന്നീട് പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.പോലീസിനെ ആക്രമിക്കൽ, അക്രമാസക്തമായ പ്രവർത്തനങ്ങൾ , ക്രിമിനൽ കുറ്റം എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്.

കോവിഡ് -19 പ്രതിസന്ധിയോടുള്ള സർക്കാരിന്റെ പ്രതികരണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാർലമെന്റ് സ്‌ക്വയറിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു, ചില പ്രകടനക്കാർ പാൻഡെമിക് ഒരു തട്ടിപ്പാണെന്ന് പോലും അവകാശപ്പെടുന്നുണ്ട്. പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത പ്രതിഷേധക്കാരിൽ ഒരാൾ ” തനിക്കു സ്വാതന്ത്ര്യം വേണമെന്നും, സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങളാണ് നുണകൾ പ്രചരിപ്പിക്കുന്നത് എന്നാണ് മറ്റൊരു പ്രതിഷേധക്കാരന്റെ അഭിപ്രായം.