ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എസെക്‌സിലെ ലോട്ടണിൽ വനപ്രദേശത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 11.55 ഓടെ ലോട്ടണിലെ ഓക്ക് വുഡ് ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എൻഫീൽഡിലെ എബണി ക്രിസന്റിൽ ഒരു പുരുഷനെയും സ്ത്രീയെയും വ്യാഴാഴ്ച രാത്രിയോടെ കാണാതായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല്പതുകാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീ പരിക്കുകൾ ഒന്നും കൂടാതെ തന്നെ രക്ഷപ്പെട്ടതായി പോലീസ് വ്യക്തമാക്കി.

ഈ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് പോലീസ് കെന്റിൽ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണം അതിന്റെ പ്രഥമഘട്ടത്തിൽ ആണെന്നും, എന്തു കാരണത്താലാണ് പുരുഷനെയും സ്ത്രീയെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതെന്നുമാണ് പ്രധാന അന്വേഷണമെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ കേറ്റ് കീരൻ പറഞ്ഞു.

ഇവരെ കാണാതായത് സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെട്ട് കൈമാറേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും അതിനോടനുബന്ധിച്ച നടപടികളും ഉടൻതന്നെ പൂർത്തീകരിക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. മരിച്ച ഇരുവരുടെയും കുടുംബങ്ങൾക്ക് പോലീസ് എല്ലാവിധ പിന്തുണയും നൽകുന്നതായി അധികൃതർ വ്യക്തമാക്കി.