ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രാഥമിക ജോലിക്ക് പുറമേ തൊഴിലുടമയെ അറിയിക്കാതെ ഒരാൾ ഇതര ജോലികളിൽ ഏർപ്പെടുന്നതിനാണ് ‘മൂൺലൈറ്റിങ്ങ് ‘ എന്ന പദപ്രയോഗം ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസം നേടിയ ഒരു ജൂനിയർ ഡോക്ടർ എൻഎച്ച്എസിൽ നിന്നും സിക്ക് ലീവ് നേടി ഒരു സ്വകാര്യ കോസ്‌മെറ്റിക് സർജറി ക്ലിനിക്കിൽ ജോലി ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെ എൻഎച്ച്എസ് സസ്പെൻഡ് ചെയ്തിരുന്നു. മുപ്പത്തിനാലുകാരനായ ഡോക്ടർ ഡാനിയൽ കവെൻട്രിയാണ് ഇത്തരത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ വീണ്ടും എൻഎച്ച്എസ് തിരിച്ചെടുത്തിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രതിവർഷം 35,000 പൗണ്ട് ലഭിക്കുന്ന എൻഎച്ച്എസ് ജോലിയിൽ നിന്നാണ് സിക്ക് ലീവ് നേടി അദ്ദേഹം മറ്റൊരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തത്. തന്റെ അഹങ്കാരത്തിനും ബോധപൂർവ്വമല്ലാത്ത പെരുമാറ്റത്തിനുമെല്ലാം കവെൻട്രി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ഇത്തരം ഒരു തിരിച്ചെടുക്കൽ എന്നാണ് വ്യക്തമാകുന്നത്. എന്നിരുന്നാലും, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഗുരുതരമായ പ്രൊഫഷണൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കവൻട്രിയെ ആറ് മാസത്തേക്ക് മെഡിക്കൽ പ്രാക്ടീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണൽ സർവീസ് അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കുകയും, മെഡിക്കൽ പ്രാക്ടീസിലേക്ക് തിരിച്ചു മടങ്ങാൻ അനുവദിക്കുകയും ചെയ്തു.

താൻ മനഃപൂർവം ആരെയും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, എന്നാൽ 2023 ട്രൈബ്യൂണലിന് മുന്നിലുള്ള തന്റെ പെരുമാറ്റം തെറ്റായിരുന്നുവെന്നും കവൻട്രി പറഞ്ഞു. ഇത്തരം ഒരു സസ്പെൻഷൻ തന്റെ വ്യക്തിത്വ വളർച്ചയ്ക്ക് കൂടുതൽ സഹായകരമായതായും കവൻട്രി വ്യക്തമാക്കി. വെസ്‌റ്റേൺ സസെക്‌സ് എൻഎച്ച്എസ് ട്രസ്റ്റിൽ കവൻട്രി ചേർന്ന് ഒരു വർഷത്തിനുശേഷം 2018 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ ആറ് മാസകാലയളവിലാണ് അദ്ദേഹം സ്വകാര്യ ക്ലിനിക്കൽ പ്രാക്ടീസ് നടത്തിയത്. തന്റെ തെറ്റായ പെരുമാറ്റം കവൻട്രി അംഗീകരിക്കുകയും അവ തിരുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്നാണ് ഈ തിരിച്ചെടുക്കൽ എന്ന് എൻഎച്ച്എസ് വക്താവ് വ്യക്തമാക്കി.