ഇരിങ്ങാലക്കുട കാട്ടൂർക്കടവിൽ വീട്ടമ്മയെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവം ഗുണ്ടാസംഘങ്ങളുടെ പ്രതികാരമെന്ന് പോലീസ്. ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ലക്ഷ്മിയെയാണ് ഞായറാഴ്ച രാത്രി കൊലപ്പെടുത്തിയത്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. മുഖ്യപ്രതി ദർശൻ ഒളിവിലാണ്. ഗുണ്ടാനേതാവ് ദർശനായിരുന്നു സംഘത്തലവൻ. നാലംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് കൊല നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇവർ താമസിക്കുന്ന കോളനിയിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകവും. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നതിന് പിന്നിൽ ഭർത്താവിനോടുള്ള വിദ്വേഷമാണെന്നാണ് സൂചന. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷിന്റെ എതിരാളി സംഘത്തിൽപ്പെട്ടവരാണ് കേസിലെ പ്രതികൾ. മുഖ്യപ്രതി ദർശനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ശക്തമാക്കി.

രാത്രി ഒൻപതരയോടെ വീട്ടിൽ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഈ സമയത്ത് ഇവരുടെ ഭർത്താവ് ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. ഹരീഷും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.