വിനീത് സിനിമകളിലൂടെ മലയാള സിനിമയിൽ മുൻനിര നായക നടനായി ഉയർന്നുവന്ന താരമാണ് നിവിൻ പോളി. നിവിൻ പോളിയുടെ ആദ്യ ചിത്രം വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബാണ്. ചിത്രത്തിലെ നിവിന്റെ പ്രകാശൻ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ നിവിൻ പ്രത്യക്ഷപ്പെട്ടു. മലർവാടി ആർട്സ് ക്ലബ്ബിന് ശേഷം നിവിൻ രണ്ടാമത് നായകനായത് തട്ടത്തിൽ മറയത്ത് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രത്തിലാണ്. ആ ഒറ്റ സിനിമയിലൂടെ നിവിന്റെ സിനിമാ ജീവിതം തന്നെ മാറി മറിഞ്ഞു.

ഇന്ന് പ്രണയ ചിത്രങ്ങളിലും റിയലിസ്റ്റിക്ക് സിനിമകളിലുമെല്ലാം അഭിനയിച്ച് മലയാള സിനിമയെ ലോകമെമ്പാടും എത്തിക്കുന്നതിൽ നിവിന്റെ പങ്കും ചെറുതല്ല. സിനിമകളുടെ വിജയയാത്രക്കിടെ നിവിൻ പോളിയെ വിടാതെ പിന്തുടർന്ന വിവാദമായിരുന്നു സൂപ്പർ താരം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളത്. മോഹൻലാൽ ഒരിക്കൽ നിവിൻ പോളിയെ വിളിച്ചുവെന്നും എന്നാൽ നിവിൻ പോളി മോഹൻലാലിൻറെ ഫോൺ അവഗണിച്ചുവെന്നും ഒരു സിനിമാ മാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നിവിൻ പോളി.

കൈരളിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജം​ഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നിവിൻ പോളി വിവാദത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞത്. മലയാള സിനിമയിൽ ഇന്നലെ വേരുറപ്പിച്ച ഒരു താരം മോഹൻലാലിൻറെ ഫോൺ അവഗണിച്ചെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ നിവിനെ കുറിച്ച് വ്യാഖാനിക്കപ്പെട്ടത്. കാര്യങ്ങൾ മോഹൻലാൽ ഫാൻസ്‌ കൂടി ഏറ്റെടുത്തതോടെ നിവിൻ പോളി ഈ വിഷയവുമായി ബന്ധപ്പെട്ട് ശരിക്കും അസ്വസ്ഥനായി. പക്ഷെ ഈ സംഭവത്തിൽ യാതൊരു വാസ്തവുമില്ലെന്നായിരുന്നു നിവിന്റെ തുറന്ന് പറച്ചിൽ. ഇങ്ങനെയൊരു വിഷമം നേരിട്ടപ്പോൾ ആദ്യം വിളിച്ചത് മോഹൻലാലിനെ ആണെന്നും നിവിൻ പോളി ‌ ‌അഭിമുഖത്തിൽ പറഞ്ഞു.

‘ഞാൻ ശരിക്കും ടെൻഷനായിരുന്നു ഇങ്ങനൊരു സംഭവം ഉണ്ടായപ്പോൾ. സത്യത്തിൽ ലാൽ സാർ എന്നെ വിളിച്ചിട്ടില്ല. അതിലൊന്നും ഒരു വാസ്തവവുമില്ല. സംഭവം വലിയ വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോൾ ഇത്തരതിലൊക്കെ വാർത്തകൾ ഇനിയും വരുമെന്നായിരുന്നു ലാൽ സാറിന്റെ മറുപടി. അന്ന് ചിക്കൻബോക്സോ എന്തോ പിടിപെട്ട് കിടക്കുകയായിരുന്നിട്ട് പോലും അദ്ദേഹം അതിൽ സത്യമില്ലെന്ന് വ്യക്തമാക്കി സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചത് കണ്ടപ്പോൾ‌ വലിയ സന്തോഷം തോന്നി’ നിവിൻ പോളി വ്യക്തമാക്കി.