സ്വന്തം ലേഖകൻ

കൂടുതൽ രോഗവ്യാപന മേഖലകളായി കണ്ടെത്തിയിരിക്കുന്ന വടക്കൻ പ്രദേശങ്ങൾ, മിഡ്‌ലാൻഡ്സ് എന്നിവിടങ്ങളിൽ ഒരേ പ്രദേശത്ത് താമസിക്കുന്ന അയൽക്കാർ തമ്മിൽ പോലും ഇടകലരാൻ പാടില്ലാത്തവിധത്തിലുള്ള നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ലിവർപൂൾ മേഖലയിലാണ് ഏറ്റവുമധികം നിയന്ത്രണങ്ങൾ ഉള്ളത്, ഭക്ഷണസാധനങ്ങൾ വിൽക്കാത്ത ബാറുകളും പബ്ബുകളും തുറക്കാൻ പാടില്ല. മാഞ്ചസ്റ്റർ, ലങ്കാഷെയർ തുടങ്ങിയ സ്ഥലങ്ങളെ ഹയർ ടയർ, അഥവാ തീവ്ര മേഖലകളായി പ്രഖ്യാപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഗവൺമെന്റിന്റെ ആരോഗ്യവിഭാഗം ചർച്ച നടത്തുകയാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ ലേബർപാർട്ടി മേയർ ആൻഡി ബൻഹാം ‘ കൃത്യമായ ചർച്ചകളോ സംവാദങ്ങളോ’ ഇല്ലാതെ പെട്ടെന്ന് നടപ്പിൽ വരുത്തിയ കർശന നിയന്ത്രണങ്ങളെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമായ ഫണ്ടുകൾ നൽകാതെ തിടുക്കത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ, ജന ജീവിതത്തിനും തൊഴിലിനും ബിസിനസിനും അങ്ങേയറ്റം നാശനഷ്ടം ഉണ്ടാക്കുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.അതേസമയം ലേബർപാർട്ടി ലീഡറായ സർ കെയർ സ്റ്റാർമർ പറയുന്നത് രണ്ടോ മൂന്നോ ആഴ്ച നീളുന്ന സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കേസുകളെ നിയന്ത്രണവിധേയമാക്കാൻ സഹായിക്കും എന്നാണ്.

പുതിയ സിസ്റ്റത്തിൽ ഇംഗ്ലണ്ടിനെ മുഴുവനായി അപ്പർ മീഡിയം ലോവർ എന്ന് മൂന്ന് ടയറുകളായി തരംതിരിക്കപ്പെടും.

മീഡിയം അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഇപ്പോൾ ദേശവ്യാപകമായി നടന്നുവരുന്ന ലോക്ക്ഡൗൺ രീതി പാലിച്ചാൽ മതിയാവും. വീടിനുള്ളിലും പുറത്തും ആറു പേരിൽ അധികം കൂട്ടം കൂടാതിരിക്കുക, പബ്ബുകളും ബാറുകളും രാത്രി 10 മണിക്ക് തന്നെ പൂട്ടുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, മിഡ് ലാൻഡിന്റെ കുറച്ചു പ്രദേശങ്ങൾ,വെസ്റ്റ് സൗത്ത് യോർക്ക് ഷെയർ എന്നീ പ്രദേശങ്ങളിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അയൽക്കാർ തമ്മിൽ അടുത്തിടപഴകാൻ പാടില്ല എന്നതുൾപ്പെടെ മറ്റ് നിയമങ്ങളും ബാധകമാണ്. വെരി ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആവട്ടെ രണ്ട് വീടുകളിൽ താമസിക്കുന്നവർ തമ്മിൽ ഇടകലർന്നു പെരുമാറാൻ പാടില്ല, പാർക്കുകൾ പൂന്തോട്ടങ്ങൾ എന്നീ സ്ഥലങ്ങളിൽ ഒത്തുചേരൽ നിഷേധിച്ചിട്ടുണ്ട്,പബ്ബുകളും ബാറുകളും ഭക്ഷണം വിതരണം ചെയ്യുന്നില്ലെങ്കിൽ തുറക്കാൻ പാടില്ല, കണ്ടെയിൻമെന്റ് സോണിൽ ഉള്ളവർ പുറത്തേക്ക് യാത്ര ചെയ്യാൻ പാടില്ല എന്നീ നിബന്ധനകൾ ആണുള്ളത്. വിനോദ കേന്ദ്രങ്ങൾ എല്ലാം തന്നെ അടച്ചിടാനും ഉത്തരവുണ്ട്.

ഈ വൈറസിനെ പ്രതിരോധിക്കുന്നതിനൊപ്പം രാജ്യത്തിൻെറ സാമ്പത്തിക മേഖലയെയും സുരക്ഷിതമാക്കുന്ന ലോക്ക് ഡൗൺ നടപടികളാവും ഇത് എന്ന പ്രതീക്ഷയാണ് നേതാക്കന്മാർക്ക് ഉള്ളത്.അതേസമയം രാജ്യത്തെ പിടിച്ചു നിർത്താൻ ഉതകുന്ന രണ്ടാം പ്ലാനുമായി രാജ്യത്തെ പ്രധാനപ്പെട്ട ശാസ്ത്രജ്ഞന്മാർ മുന്നോട്ടുവരണമെന്ന് വെൽഷ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു.

രാജ്യത്തിൽ വൈറസ് പടർന്നുപിടിക്കുന്നത് തടയാനുള്ള സർക്യൂട്ട് ബ്രേക്ക് മാത്രം പോരാ എന്ന അഭിപ്രായം പ്രബലമാണ്. സാമ്പത്തിക മേഖലയെ തളർത്തുകയും തദ്ദേശികളും പ്രവാസികളും ആയ ഒട്ടനവധി തൊഴിലാളികളെ മോശമായി ബാധിക്കുകയും ചെയ്യുന്ന നിയന്ത്രണങ്ങളിൽ കുറച്ചുകൂടി പക്വമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു എന്നതാണ് രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന വിമർശനം. അതേസമയം പുതിയ ത്രീ ടയർ സിസ്റ്റം പ്രാവർത്തികമാവാനും റിസൾട്ട് ലഭിക്കാനും രാജ്യം ഒരല്പം കാത്തിരിക്കേണ്ടതുണ്ടെന്ന് മുൻമന്ത്രി ആൻഡ്ര്യൂ മിച്ചൽ അഭിപ്രായപ്പെട്ടു.

ഏറ്റവും അത്യാവശ്യമുള്ള ജോലിക്കാർ മാത്രമേ വീടുകളിൽ നിന്ന് പുറത്ത് പോവാനും യാത്ര ചെയ്യാനും പാടുള്ളൂ, അത്യാവശ്യമില്ലാത്ത ഓഫീസുകൾ പൂട്ടിയിടണം,സപ്പോർട്ട് ബബിളുകളിൽ അത്യാവശ്യ ഘട്ടങ്ങളിൽ പരസ്പരം സഹായിക്കാൻ അല്ലാതെ അടുത്തടുത്ത് താമസിക്കുന്ന വ്യക്തികൾ തമ്മിൽ ഇടപഴകാൻ പാടില്ല, തുടങ്ങിയവയാണ് പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ. യുകെ പാർലമെന്റ് പ്രവർത്തനം റിമോട്ട് ആക്കാനും നിർദേശമുണ്ട്.