കോവളം: കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകന്‍ മരിച്ചു. വെട്ടുകാട് ടി.സി. 80/676 പുതുവിളാകം വീട്ടില്‍ ലോറന്‍സിന്റെയും ഐറിന്റെയും മകന്‍ ലിജിന്‍ ലോറന്‍സ്(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് കൊച്ചുവേളി ശംഭുവട്ടം ടി.സി. 90/645/1, റോസ് വില്ലയില്‍ നിക്കോളാസ് ഗോമസിനെ(63) വലിയതുറ പോലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കുവൈത്തിലായിരുന്ന ലിജിന്‍, 20 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. നാലാഞ്ചിറയിലുള്ള സഹോദരന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 9.30-ഓടെ സുഹൃത്തുക്കളുമായി ലിജിന്‍ കൊച്ചുവേളി ശംഭുവട്ടത്തുള്ള അച്ഛനോടൊപ്പം താമസിക്കുന്ന ഭാര്യ നിഷയെയും മക്കളായ ആന്‍ഡ്രിയ(7), അമീലിയ(ഒന്നര) എന്നിവരെയും കാണാനെത്തി. എന്നാല്‍ ലിജിനെ ഭാര്യയുടെ അച്ഛന്‍ വീട്ടിലേക്കു കയറ്റിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി.

ഇരുവരും വീടിനു പുറത്തേക്കുള്ള റോഡിനടുത്തെത്തി അടിപിടിയായതിനിടെ നിക്കോളാസ് 15 സെന്റീ മീറ്ററോളം നീളമുള്ള കറിക്കത്തിയെടുത്ത് ലിജിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് വലിയതുറ പോലീസ് പറഞ്ഞു. നെഞ്ചിലും വയറിലും ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്നു കിടന്ന ലിജിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിദേശത്തായിരുന്ന നിക്കോളാസ് ഗോമസ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. എട്ടു വര്‍ഷം മുമ്പായിരുന്നു നിക്കോളാസിന്റെ മകളായ നിഷയെ, ലിജിന്‍ വിവാഹം കഴിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണം നിഷയുടെ വീട്ടുകാര്‍ ലിജിനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ കുടുംബക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിക്കോളാസിനെ അറസ്റ്റുചെയ്തതായി വലിയതുറ ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ പറഞ്ഞു. ഹൃദയത്തിനും ശ്വാസകോശത്തിനും കുത്തേറ്റ് രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നും പോലീസ് അറിയിച്ചു.

ലിജിന്റെ മൃതദേഹം വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തില്‍ സംസ്‌കരിച്ചു.