ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈസിജെറ്റ് പൈലറ്റ് ട്രെയിനി ആയ 21 വയസ്സുകാരി നെറ്റിയിൽ കൊതുക് കടിച്ചതിനെ തുടർന്നുണ്ടായ മാരകമായ അണുബാധയെ തുടർന്ന് മരണമടഞ്ഞു.പൈലറ്റ് പരിശീലനത്തിനായി ബെൽജിയത്തിലെത്തിയ 21 കാരയായ ഒറിയാന പെപ്പറിന്റെ വലത് പുരികത്തിന് മുകളിലാണ് കഴിഞ്ഞവർഷം കൊതുകു കടിയേറ്റത്. അന്വേഷണത്തിൽ ഒറിയാനയെ സഫോക്കിലെ ബറി സെന്റ് എഡ് മണ്ട്സിലെ ആശുപത്രിയിൽ ജൂലൈ 7-ന് എത്തിക്കുകയും ആൻറിബയോട്ടിക്കുകൾ നൽകുകയും വീട്ടിലേക്ക് പോകാൻ പറയുകയും ചെയ്തതായി കണ്ടെത്തി.സംഭവത്തിനു രണ്ടു ദിവസത്തിനുശേഷം ഒറിയാന കുഴഞ്ഞു വീണതിനെ തുടർന്ന് അവരുടെ പങ്കാളി ജെയിംസ് ഹാൾ അവരെ തിരികെ കൊണ്ടുപോവുകയായിരുന്നു. ഇതിനു മൂന്നു ദിവസത്തിനു ശേഷം ജൂലൈ 12നാണ് ആശുപത്രിയിൽ ഒറിയാന മരണമടഞ്ഞത്. നെറ്റിയിൽ പ്രാണികളുടെ കടിയേറ്റുണ്ടായ ഗുരുതരമായ അണുബാധയെ തുടർന്നാണ് ഒറിയാന മരിച്ചതെന്ന് സഫോൾക്കിലെ സീനിയർ കൊറോണറായ നിഗൽ പാർസ് ലി പറഞ്ഞു.

മസ്തിഷ്കത്തിലേക്ക് അണുബാധ പടർന്നതിനെ തുടർന്ന് സെപ്റ്റിക് എംബോളി ബാധിച്ചതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഇതുപോലെ ഒരു സംഭവം താൻ മുമ്പ് കണ്ടിട്ടില്ലെന്നും അത്ഭുതമായ ഒരു കരിയറും ജീവിതവും മുന്നിൽ കണ്ട യുവതിക്ക് ഇത് നിർഭാഗ്യകരമായ ദുരന്തമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.