സ്വന്തം ലേഖകൻ

ചണ്ഡിഗഡ് : കാമുകിയെ കൊലപ്പെടുത്തിയ വിവരം ടിവിയിൽ കൂടി തത്സമയം വെളിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 27 കാരനായ മനീന്ദർ സിംഗ് ആണ് ചണ്ഡിഗഡിലെ ന്യൂസ് 18 ഓഫീസിൽ എത്തി തന്റെ കാമുകി സർബ്ജിത് കൗറിനെ കൊലപ്പെടുത്തിയ കാര്യം തുറന്ന് പറഞ്ഞത്. സ്റ്റുഡിയോയിൽ വെച്ച് തന്നെയാണ് പോലീസ് മനീന്ദറിനെ അറസ്റ്റ് ചെയ്തത്. ഗോൾഡൻ ഗ്ലോബിന്റെ ഒട്ടുമിക്ക എല്ലാ പ്രധാനപ്പെട്ട അവാർഡുകളും നേടിയ ഹോളിവുഡ് ചിത്രം ‘ജോക്കറിലെ’ ഒരു പ്രധാന സീനിനോട് സമാനമായ രീതിയിലാണ് ഈ നാടകീയ രംഗങ്ങളും അരങ്ങേറിയത്. മാധ്യമ ധാർമ്മികതയെ ചോദ്യം ചെയ്യാനും ഇത് വഴിയൊരുക്കി.

വിവാഹ ചർച്ചകൾ കാമുകിയുടെ വീട്ടിൽ നിരസിച്ചതിനെത്തുടർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് ഷോയുടെ അവതാരകനോട് പ്രതി പറഞ്ഞു. സർബ്ജിത് കൗറിന്റെ മൃതദേഹം ഡിസംബർ 30ന് ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. ഈ ഹോട്ടലിൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നു. പോലീസ് തന്റെ കുടുംബത്തെ നിരന്തരമായി ചോദ്യം ചെയ്യുന്നതു മൂലമാണ് താൻ ഈ കുറ്റസമ്മതം നടത്തുന്നതെന്നും പ്രതി അറിയിച്ചു.

താൻ മറ്റൊരു ജാതിക്കാരനായതിനാലാണ് വിവാഹം നടത്തുന്നതിനെ കൗറിന്റെ കുടുംബം എതിർത്തതെന്നും സിംഗ് പറഞ്ഞു. ഒപ്പം തന്നെ സിംഗ്, തന്റെ മുൻകാമുകിയെയും കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നു.