മുണ്ടക്കയം കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോരുത്തോട് സ്വദേശിയായ ശ്യാമിന്റെ ഭാര്യ അഞ്ജലിയാണ് മരിച്ചത്. യുവതി കുടുംബമായി താമസിക്കുന്ന വീടിന് മുന്നിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രിയില്‍ ഇരട്ടകുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന അഞ്ജലിയെ രാവിലെയാണ് കാണാതായതായി കുടുബം അറിഞ്ഞത്.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന്റെ അടുക്കളഭാഗത്തോട് ചേര്‍ന്ന കിണറ്റിലാണ് രാവിലെ ഏഴുമണിയോടെ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ മുതല്‍ അഞ്ജലിയെ കാണാത്തതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് വിവരം പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിളിച്ചറിയിച്ചു. ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ജലിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈവരികളുള്ള കിണറായതുകൊണ്ട് തന്നെ അബദ്ധത്തില്‍ കാല്‍ വഴുതി വീണതല്ലെന്ന് ഉറപ്പായി. അഞ്ജലിയും കുടുംബവുമായും കാര്യമായ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രാഥമിക നിഗമനത്തില്‍ മരണകാരണം ആത്മഹത്യയാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.ഫയര്‍ഫോഴ്സും പൊലീസുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി.