രണ്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ മുങ്ങിമരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഉത്തേജ് കുന്ത (24), ശിവ കെല്ലി​ഗരി (25) എന്നിവരാണ് മരിച്ചതെന്ന് മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് സ്ഥിരീകരിച്ചു. മിസ്സൂറിയിലെ ലേക്ക് ഓഫ് ദ ഒസാർ‍ക്ക്സ് റിസർവോയറിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദ വിദ്യാർഥികളാണ്.

ആദ്യം നീന്താനിറങ്ങിയ ഉത്തേജ് മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാനായി വെള്ളത്തിലേക്ക് ചാടിയ ശിവയും അപകടത്തിൽ പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച 2:20 ഓടെ യുവാക്കളെ കാണാതായതായി അറിയിച്ച് ഹൈവേ പട്രോളിന് കോളുകള്‍ ലഭിച്ചതായി മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് ട്വീറ്റിലൂടെ വ്യക്തമാക്കി. തിരച്ചിലാരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷം ഉത്തേജിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ശിവയുടെ മൃതദേഹം ഞായറാഴ്ചയാണ് കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു.

രക്ഷിക്കാനപേക്ഷിച്ചുള്ള നിലവിളി കേട്ടയുടനെ തന്നെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചറിയിച്ചതായി യുവാക്കൾ താമസിച്ചിരുന്ന എയര്‍ബിഎന്‍ബിയുടെ മാനേജര്‍ പറഞ്ഞു. ഇയാളുടെ സഹോദരന്‍ വെള്ളത്തിലേക്ക് ചാടി ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ലോക്കല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

മൃതദേഹങ്ങള്‍ വൈകാതെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് തെലങ്കാന മന്ത്രി കെ.ടി.രാമറാവു അറിയിച്ചിട്ടുണ്ട്.