വയറ്റിൽ മുഴയുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 15കാരിയുടെ ആമാശയത്തിൽ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി. കഴിഞ്ഞ എട്ടാം തീയതിയാണ് പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗിൽ മുഴ ദൃശ്യമായി. എൻഡോസ്കോപ്പിയിൽ ആമാശയത്തിൽ ഭീമൻ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു.

മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫ. ഡോ.വൈ. ഷാജഹാന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. സ്ഥിരമായി മുടി കടിച്ചുമുറിച്ച് വിഴുങ്ങുന്ന പ്രകൃതക്കാരിയായിരുന്നു പെൺകുട്ടി.

ആകാംക്ഷയും അധിക സമ്മർദ്ദവുമുള്ള കുട്ടികളിൽ ആപൂർവമായി കാണുന്നതാണ് ‘ട്രൈക്കോ ബിസയർ’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മുടിവിഴുങ്ങൽ രോഗം. തലമുടി ആമാശയത്തിൽ ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറും. ഭക്ഷണത്തോട് താത്പര്യക്കുറവ്, വിളർച്ച, വളർച്ച മുരടിക്കൽ, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ലക്ഷണം. 28 വർഷത്തെ സേവനത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അപൂർവ ശസ്ത്രക്രിയ നടത്തുന്നത്