കൊച്ചിയിലെ ബാർ ഹോട്ടലില്‍ വെടിവയ്പ്പ്. രണ്ടു പേർക്ക് പരിക്കേറ്റു. ബാർ ജീവനക്കാരായ സിജിൻ, അഖില്‍ എന്നിവർക്കാണ് പരുക്കേറ്റത്.സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരിക്ക്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിലവില്‍ ഇരുവരും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കത്രിക്കടവ് എടശ്ശേരി ബാറില്‍ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മദ്യപിക്കാനെത്തിയവരും ബാർ ജീവനക്കാരും തമ്മില്‍ സംഘർഷമുണ്ടാകുകയായിരുന്നു.മദ്യം നല്‍കുന്നത് സംബന്ധിച്ച തർക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.

നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. എയർ പിസ്റ്റല്‍ ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്. ബാർ മാനേജരെ ആദ്യം മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വെടിവയ്പ്പിലേക്ക് എത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞതായാണ് വിവരം. സംഭവത്തില്‍ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.