ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

പൗൾട്രി ഫാമുകളിൽ ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. നിലവിൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേയ്ക്ക് പക്ഷിപ്പനി പടരുന്നതിന് തെളിവുകൾ ഒന്നുമില്ലെന്ന് യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി (യുകെ എസ് എച്ച് എ) അറിയിച്ചു. പക്ഷിപ്പനി ബാധിച്ച രണ്ടുപേരും ഒരു പൗൾട്രി ഫാമിൽ ജോലി ചെയ്തിരുന്നവരാണ്.

രോഗം ബാധിച്ച പക്ഷികളുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരുടെ ഇടയിൽ നിലവിൽ പരിശോധനകൾ നടന്നു വരികയാണെന്ന് യുകെ എസ് എച്ച് എ അറിയിച്ചു. നിലവിൽ സാധാരണ ജനങ്ങൾക്ക് അപകട സാധ്യത വളരെ കുറവാണെന്നും ആശങ്ക വേണ്ടെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വ്യക്തികളിൽ നിന്ന് വൈറസ് മറ്റൊരാളിലേയ്ക്ക് പകരുന്നതിന് നിലവിൽ തെളിവൊന്നുമില്ലെന്ന് യുകെ എച്ച് എസ് എയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫസർ സൂസൻ ഹോപ്കിൻസ് പറഞ്ഞു. എന്നാൽ വൈറസുകൾ ജനിതക മാറ്റം വരുന്ന സാഹചര്യത്തെ മുൻകൂട്ടി കാണേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആളുകൾ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ സ്പർശിക്കുന്നത് ഒഴിവാക്കണമെന്ന കർശനമായ നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനിയുടെ ലക്ഷണങ്ങളെക്കുറിച്ചും അത് എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതിനെ കുറിച്ച് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. താറാവ് പോലുള്ള ചില പക്ഷികൾക്ക് പക്ഷിപ്പനിക്ക് കാരണമായ വൈറസുകളുടെ വാഹകരാകാനും രോഗലക്ഷണങ്ങൾ ഒട്ടും കാണിക്കാതെ അത് പരത്താനും കഴിയും. പക്ഷി പനിയുടെ ഏതെങ്കിലും നേരിയ ലക്ഷണങ്ങൾ സംശയിക്കുന്നവർ ഉടനെ തന്നെ ആനിമൽ ആൻഡ് പ്ലാൻറ് ഏജൻസിയെ (എ പി എച്ച് എ) അറിയിക്കണമെന്ന നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്.