ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

രണ്ട് കൗമാരക്കാരായ കുട്ടികൾ മരിച്ചതിനെ തുടർന്ന് കാർഡിഫിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. തിങ്കളാഴ്ച എലിയിൽ 150 ആളുകൾ സംഭവ സ്ഥലത്ത് തടിച്ചുകൂടി ഒട്ടേറെ കാറുകൾ കത്തിക്കുകയും പോലീസിനു നേരെ സ്ഫോടന വസ്തുക്കൾ എറിയുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ നിരവധി പോലീസുകാർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ . രണ്ടു കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ പങ്കുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ അഭ്യൂഹങ്ങൾ പരന്നത് പോലീസ് നിഷേധിച്ചിട്ടുണ്ട്.

പോലീസിന്റെ വേട്ടയാടലിനെ കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചെങ്കിലും അത് ശരിയല്ലെന്ന് സൗത്ത് വെയിൽസ് പോലീസ് കമ്മീഷൻ അലൻ മൈക്കിൾ പറഞ്ഞു. നിരവധി വാഹനങ്ങൾ കത്തിച്ചതായും സംഭവങ്ങളെ തുടർന്ന് ഒട്ടേറെ അറസ്റ്റുകൾ നടന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. രണ്ട് കൗമാരക്കാർ മരിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രസ്തുത സംഭവത്തെക്കുറിച്ച് സ്വന്തമായി അന്വേഷിക്കുകയാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു .കലാപത്തെ തുടർന്ന് രണ്ടു പോലീസ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.