സ്വന്തം ലേഖകൻ

ബോസ്റ്റൺ :- കോവിഡ് 19 ബാധിച്ച കുട്ടികളിൽ ഭൂരിഭാഗം പേരുടെയും ശ്വാസകോശത്തിൽ നീർവീക്കം ഉണ്ടാവുകയോ, വെള്ളം കെട്ടുകയോ ചെയ്തിട്ടുള്ളതായി സി റ്റി സ്കാൻ റിപ്പോർട്ടുകൾ വെളിവാക്കുന്നു. ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് കുട്ടികളുടെ സിറ്റി സ്കാൻ റിപ്പോർട്ടുകൾ പരിശോധിച്ചതിലൂടെ ഈ പൊതുവായ അവസ്ഥ കണ്ടു പിടിച്ചത്. 20 കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിൽ. മൂന്നിൽ രണ്ട് പേരുടെയും ശ്വാസകോശത്തിൽ നീർവീക്കം ഉള്ളതായി കണ്ടെത്തി. എന്നിരുന്നാൽ തന്നെയും, കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവരെയാണ് കൊറോണ ബാധിച്ചിരിക്കുന്നത്. റേഡിയോളജിസ്റ്റ് ആയിരിക്കുന്ന ഡോക്ടർ അലക്സാണ്ടറ ഫൗസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ പഠനങ്ങൾ നടത്തുന്നത്. കൊറോണ വൈറസിനോടൊപ്പം തന്നെ, സാർസ്, മെർസ്, എച്ച് 1 എൻ 1 എന്നീ വൈറസുകളെയും അവർ പരിശോധിച്ചു. ഇവർ തങ്ങളുടെ പഠനറിപ്പോർട്ടുകൾ അമേരിക്കൻ ജേണൽ ഓഫ് റോന്റ്ജീനോളജിയിൽ പ്രസിദ്ധപ്പെടുത്തി.

ഇതോടനുബന്ധിച്ച് ചൈനയിലെ വുഹാനിലും പഠനങ്ങൾ നടക്കുന്നുണ്ട്. 20ഓളം പീഡിയാട്രിക് ഹോസ്പിറ്റലുകളിലെ ഒന്നു മുതൽ 14 വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് ഈ പഠനങ്ങൾ നടക്കുന്നത്. ഇവരുടെ കണ്ടെത്തലുകളിൽ, കൊറോണ ബാധിച്ച എല്ലാവർക്കും ശ്വാസകോശത്തിന്റെ ഭിത്തിയിൽ ഡാമേജ്ഡ് ടിഷ്യുകൾ ഉള്ളതായി കണ്ടെത്തി. ചിലരിൽ ഇത് രണ്ട് ശ്വാസകോശത്തിന്റെ ഭിത്തികളിലും ഉണ്ട്. പത്തിൽ ആറ് രോഗികൾക്കും ഗ്രൗണ്ട് ഗ്ലാസ്‌ ഒപാസിറ്റി (ജി ജി ഒ ) എന്ന അവസ്ഥയുണ്ട്. ശ്വാസകോശത്തിന് മുകളിലൂടെ ഒരു പാട ബാധിച്ചിരിക്കുന്നത് പോലെയാണ് ഇത്. ചിലരിൽ ശ്വാസകോശത്തിൽ വെള്ളം കെട്ടുകയാണ് ഉണ്ടാവുന്നത്.

മുതിർന്നവരിലും ശ്വാസകോശ തകരാറുകൾ സംഭവിക്കുന്നതായി സി റ്റി സ്കാനുകൾ വെളിപ്പെടുത്തുന്നുണ്ട്. ചൈനയിൽ ഈ ലക്ഷണങ്ങൾ കുറവാണ്. കൊറോണ ബാധിച്ച 54 വയസ്സുള്ള സ്ത്രീയിലും ശ്വാസകോശത്തിൽ വെള്ളം കെട്ടിയതായി കണ്ടെത്തി. ഇത്തരത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധിച്ച രോഗികളിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ ആകുമെന്ന പ്രതീക്ഷയിലാണ് ലോകം.