പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എംഎൽഎയും തമ്മിൽ ഭിന്നതയെന്ന വാർത്തയുടെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ അധിക്ഷേപവുമായി കായംകുളം സിപിഎം എംഎൽഎ യു പ്രതിഭ. ‘ആണായാലും പെണ്ണായാലും ഇതിലുംഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്’ എന്നുൾപ്പെടെ കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് എംഎൽഎ നടത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് വീഡിയോയിലായിരുന്നു യു പ്രതിഭയുടെ പരാമർശം.

തനിക്കെതിരെ ചില വ്യക്തികൾ നടത്തിയ പരാമർശങ്ങൾ യുവജന സംഘടനയുടെ നിലപാടാക്കി വാർത്ത് നല്‍കിയെന്നാണ് എംഎൽഎയുടെ ആരോപണം. ഇത്തരം പ്രസ്താവനകൾ യുവജനസംഘടനയുടെ നിലപാടാക്കി വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നുള്‍പ്പെടെ പ്രതിഭ ലൈവിൽ പറയുന്നു.

കായംകുളം മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎയുടെ പങ്കാളിത്തമില്ലെന്ന് ആരോപിച്ച് ചില ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി നൽകി നേരത്തെയും പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. കൊറോണ വൈറസിനെക്കാള്‍ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു ഈ വീഡിയോയിൽ നടത്തിയ പരാമര്‍ശം. പിന്നാലെയാണ് ആരോപണങ്ങൾ മാധ്യമങ്ങൾക്കെതിരെ തിരിച്ച് എംഎൽഎ വീണ്ടും രംഗത്തെത്തുന്നത്.