ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ കുറെ നാളായി ജീവിത ചിലവ് വർദ്ധനവിൻ്റെയും പണപ്പെരുപ്പത്തിൻ്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും ഞെരുക്കത്തിലായിരുന്നു യുകെയിലെ ജനങ്ങൾ. മഹാമാരിക്ക് പിന്നാലെ ഉക്രൈൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ വിലയിൽ വൻ കുതിച്ചു കയറ്റമാണ് ഉണ്ടായത്. എന്നാൽ യുകെയിലെ മലയാളികൾക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ പണപ്പെരുപ്പവും പലിശ നിരക്കുകളും കുറയും. അതോടൊപ്പം യു കെ സമ്പദ് വ്യവസ്ഥ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ വൻ തിരിച്ചുവരവ് നടത്തുകയും ചെയ്യും. പ്രമുഖ അക്കൗണ്ടൻസി സ്ഥാപനമായ EY Item Club നടത്തിയ പ്രവചനം ഋഷി സുനകിന് ആശ്വാസം നൽകുന്നതാണ്. സാമ്പത്തിക വളർച്ചയിൽ യുകെ മുന്നോട്ട് ആണെന്ന പ്രവചനം കൂടുതൽ ആത്മവിശ്വാസത്തോടെ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ ഋഷി സുനക് സർക്കാരിനെ സഹായിക്കും.

പൊതുതിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ഒട്ടേറെ പുതിയ പദ്ധതികൾ ഋഷി സുനക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജനുവരി 6 മുതൽ ദേശീയ ഇൻഷുറൻസ് പിടിക്കുന്നതിൽ കുറവ് വരുത്തിയിരുന്നു. മാർച്ചിലെ ബജറ്റിൽ കൂടുതൽ നികുതി ഇളവിന് സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രിയും ചാൻസിലർ ജെറമി ഹണ്ടും കഴിഞ്ഞ ആഴ്ച സൂചന നൽകിയിരുന്നു. പ്രവചിച്ചതുപോലെ സമ്പദ് വ്യവസ്ഥയിൽ വളർച്ച ഉണ്ടാവുകയാണെങ്കിൽ 2024 പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ നികുതിയിളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിലും ജനങ്ങൾ ഋഷി സുനകിനെ അധികാരത്തിൽ ഏറ്റാനുള്ള സാധ്യതയിലേയ്ക്കാണ് രാഷ്ട്രീയ നിരീക്ഷകർ വിരൽ ചുണ്ടുന്നത്.