ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനകാര്യമന്ത്രി ചാൻസിലർ ഋഷി സുനാകിൻെറ നടപടികൾ ഫലം കണ്ടു . ലോകരാജ്യങ്ങളിൽ പലതിൻെറയും സമ്പദ് വ്യവസ്ഥ കോവിഡ് കാരണം താറുമാറായെങ്കിലും ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ കഴിഞ്ഞവർഷം വൻ കുതിച്ചു കയറ്റമാണ് നടത്തിയത്. 7.5 ശതമാനം വളർച്ചയാണ് ബ്രിട്ടൻെറ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞവർഷം നേടിയത് .1941 -ലെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഇതെന്നാണ് കണക്കുകൾ കാണിക്കുന്നത്.


2020 -ൽ കോവിഡ് മൂലം സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായ 9.4 ശതമാനം തകർച്ചയിൽ നിന്നാണ് ബ്രിട്ടൻ വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത് . ഡിസംബറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളെ ബാധിച്ചതിനാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 0.24 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ടുവർഷത്തെ മഹാമാരിയിലും തകരാതെ തിരിച്ചുവരവ് നടത്തിയ യുകെയുടെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്ന് ചാൻസിലർ ഋഷി സുനാക് അഭിമാനത്തോടെ പറഞ്ഞു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻെറ കണക്കുകൾ പ്രകാരം 2021 -ലെ അവസാന മൂന്ന് മാസത്തെ വളർച്ച ഒരു ശതമാനം ആയിരുന്നു. G7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ യുകെയുടേതാണെന്ന് ഒ എൻ എസ് എക്കണോമിക്സ് സ്റ്റാറ്റസ്റ്റിക്സ്‌ ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു.