ബ്രക്സിറ്റിനു ശേഷമുള്ള യുകെ- യുഎസ് ചർച്ചകളിൽ എൻഎച്ച്എസ് ( നാഷണൽ ഹെൽത്ത് സർവീസ്) ഒരു വാണിജ്യ വിഷയമായി മാറും എന്ന അമേരിക്കൻ സ്‌ഥാനപതി വൂഡി ജോൺസൻറെ പ്രസ്താവനയ്ക്കെതിരെ യുകെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ആഞ്ഞടിച്ചു. അത്തരത്തിൽ എൻ എച്ച് എസ്സിനെ ഒരു വിൽപ്പനച്ചരക്കാക്കുകയില്ലെന്നു ജെറമി ഹണ്ട് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ബ്രക്സിറ്റിനു ശേഷമുള്ള ഒരു വ്യാപാര ചർച്ചയിലും ബ്രിട്ടനിലെ ഒരു പ്രധാനമന്ത്രിയും എൻഎച്ച്എസ് – നെ ഒരു വില്പന വസ്തു ആക്കുക ഇല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എൻഎച്ച്എസ് ബ്രിട്ടനിന്റെ ജീവനാഡിയാണ്. ഒരു പാർട്ടിയിലെ ഒരു പ്രധാനമന്ത്രിയും ഒരിക്കലും ഈ പൊതു സ്ഥാപനത്തെ വിൽപ്പനച്ചരക്കാക്കുക ഇല്ലെന്ന് ബ്രിട്ടനിന്റെ വിദേശകാര്യ സെക്രട്ടറിയും മുൻ ആരോഗ്യ സെക്രട്ടറിയുമായിരുന്ന ജർമ്മി ഹണ്ട്   വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും മറ്റും വ്യാപാരത്തെ സംബന്ധിക്കുന്ന ചർച്ചകൾ സുഗമമായി നടക്കും എന്ന് അദ്ദേഹം പറഞ്ഞു . എന്നാൽ എൻഎച്ച് എസ്സിന്റെ ഉടമസ്ഥാവകാശം എന്നും ബ്രിട്ടന് ആയിരിക്കും. യുകെ – യുഎസ് ബന്ധത്തെ ഈ പ്രസ്താവന ബാധിക്കുമോ എന്ന ചോദ്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ബ്രിട്ടനുമായി കരാറിലേർപ്പെടാൻ ഉള്ള ആവേശത്തെ പ്രശംസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇരുരാജ്യങ്ങൾക്കും വ്യാപാര ബന്ധങ്ങളിൽ അവരുടേതായ താൽപര്യങ്ങളുണ്ട്. ഇത് മാനിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കൺസർവേറ്റീവ് പാർട്ടി നേതാവായിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ രാജി  ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.