ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ അഗ്നിശമന സേനയ്ക്ക് ഇത്തരം 1,760 തീപിടിത്തങ്ങളിൽ ഇടപെടേണ്ടി വന്നതായി ആണ് ഇൻഷുറൻസ് സ്ഥാപനം ക്യൂബിഇ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത് . ശരാശരി അഞ്ച് മണിക്കൂറിൽ ഒരിക്കൽ എന്ന നിലയിലാണ് ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൊബൈൽ ഫോൺ, ഇ-ബൈക്ക്, ഇ-സ്കൂട്ടർ, വേഫ് ഉപകരണങ്ങൾ തുടങ്ങി നിരവധി ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളാണ് അപകടങ്ങൾക്ക് പ്രധാന കാരണം.

ഇ-ബൈക്കുകളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ ഏറ്റവും കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2022-ൽ 149 ആയിരുന്ന ഇ-ബൈക്ക് തീപിടിത്തങ്ങൾ 2025-ൽ 520 ആയി ഉയർന്നു. ലണ്ടനിൽ മാത്രം 230 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിലുള്ള അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു. സർട്ടിഫിക്കേഷൻ ഇല്ലാത്തതും മാറ്റം വരുത്തിയതുമായ ബാറ്ററികളും ചാർജറുകളും കൂടുതലായി അപകടങ്ങൾക്ക് കാരണമാകുന്നതായി അഗ്നിശമന വിഭാഗം മുന്നറിയിപ്പ് നൽകി. വീടുകൾക്കുള്ളിൽ രാത്രിയിൽ ചാർജ് ചെയ്യുന്നതും സുരക്ഷിതമല്ലാത്ത രീതിയിൽ ബാറ്ററികൾ ഉപയോഗിക്കുന്നതും അപകടസാധ്യത കൂട്ടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ലിഥിയം-അയൺ ബാറ്ററികൾ കേടാകുകയോ തെറ്റായി ഉപയോഗിക്കപ്പെടുകയോ ചെയ്താൽ “തെർമൽ റൺഅവേ” എന്ന അപകടാവസ്ഥ ഉണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു. ഇതിലൂടെ ബാറ്ററിയുടെ ചൂട് നിയന്ത്രണാതീതമായി ഉയർന്ന് വിഷവാതകങ്ങളും ശക്തമായ തീജ്വാലകളും ഉണ്ടാകാം. സാധാരണ തീപിടിത്തങ്ങളെ അപേക്ഷിച്ച് ഇത്തരം തീ അണയ്ക്കാൻ പത്ത് മടങ്ങ് വരെ കൂടുതൽ വെള്ളം ആവശ്യമായി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഉപയോഗം കഴിഞ്ഞ ബാറ്ററികൾ സാധാരണ മാലിന്യസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് റീസൈക്ലിങ് കേന്ദ്രങ്ങളിലും മാലിന്യവാഹനങ്ങളിലുമുള്ള വലിയ തീപിടിത്തങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.











Leave a Reply