ലണ്ടന്‍: യുകെയിലെ പ്രോപ്പര്‍ട്ടി നിരക്കുകള്‍ തുടര്‍ച്ചയായി എട്ടാം മാസവും ഉയര്‍ന്ന നിരക്കില്‍. ഹാലിഫാക്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ വില്‍പനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് വില വര്‍ദ്ധധന. ഹാലിഫാക്‌സ് ഹൗസ് പ്രൈസ് സര്‍വേ കഴിഞ്ഞ മൂന്ന് മാസത്തില്‍ 4 ശതമാനം വര്‍ദ്ധനയാണ് കാണിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള നിരക്കാണ് ഇത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ വാര്‍ഷിക നിരക്കില്‍ നിന്ന് 2.6 ശതമാനം വര്‍ദ്ധന പ്രോപ്പര്‍ട്ടി വിലയിലുണ്ടായിട്ടുണ്ടെന്നും ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്നും ഹാലിഫാക്‌സ് പറയുന്നു.

സെപ്റ്റംബറില്‍ മാത്രം വീടുകളുടെ വിലയില്‍ 0.8 ശതമാനം വര്‍ദ്ധനവുണ്ടായി. ശരാശരി 225,109 പൗണ്ടായാണ് വില ഉയര്‍ന്നത്. ഇത് റെക്കോര്‍ഡ് നിരക്കാണെന്ന് ഹാലിഫാക്‌സ് പറയുന്നു. 0.1 ശതമാനം വളര്‍ച്ചയായിരുന്നു വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നത്. ഉപഭോക്താക്കള്‍ മുതല്‍മുടക്കാന്‍ മടിക്കുന്നതും വില വര്‍ദ്ധിക്കുന്നതും ഭാവിയില്‍ ആവശ്യം കുറയ്ക്കുമെങ്കിലും പിന്നീട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വരുത്തിയേക്കാവുന്ന പലിശനിരക്കിലെ വര്‍ദ്ധന പ്രോപ്പര്‍ട്ടി വിപണിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

പ്രോപ്പര്‍ട്ടികള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമല്ലാത്തതും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് ഹാലിഫാക്‌സ് കമ്യൂണിറ്റി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റസല്‍ ഗാലി പറഞ്ഞു. ഈ പാദത്തിലെ പ്രോപ്പര്‍ട്ടി വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ഈ വര്‍ഷം തുടക്കത്തിലെ നിരക്കിനെക്കാള്‍ കുറവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ പ്രോപ്പര്‍ട്ടി നിരക്ക് കുറയുന്നതാണ് മറ്റു പ്രദേശങ്ങളിലെ നിരക്കുകള്‍ ഉയരാന്‍ കാരണം. ലണ്ടനിലെ പല മേഖലകളിലും മുമ്പ് രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.