ലോകത്തെ ആയുധകച്ചവടം നിയന്ത്രിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുമ്പോൾ തന്നെ വിദേശരാജ്യങ്ങളിലേക്കുള്ള യുകെയുടെ കയറ്റുമതിയിൽ മുന്നൂറ് ശതമാനം വർദ്ധനയെന്ന് റിപ്പോർട്ട്. യുകെ-യുടെ ആയുധ വിൽപ്പന 2018-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഒരു ബില്യൺ പൌണ്ട് ആയി വർദ്ധിച്ചെന്നാണ് കണക്കുകൾ. ആയുധ വിൽപനയിലെ പുതിയ കണക്കുകളെ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ആയുധ നിയന്ത്രണ പ്രചാരകർ ശക്തമായ അപലപിക്കുകയാണ്.

ലോകത്ത് ജനങ്ങളുടെ സ്വാതന്ത്രത്തിന് ഒട്ടും വിലകൽപ്പിക്കുന്നില്ലെന്ന് പറപ്പെടുന്ന രാജ്യങ്ങളാണ് ആയുധങ്ങൾ കൂടുതൽ സ്വന്തമാക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജനാധിപത്യ അനുകൂല സ്ഥാപനമായ ‘ഫ്രീഡം ഹൌസ്’ ഒട്ടും സ്വാതന്ത്യമില്ലെന്ന് തരംതിരിക്കുന്ന 48 രാജ്യങ്ങളിൽ 26 എണ്ണത്തിന് 2019 ൽ 1.3 ബില്യൺ പൗണ്ട് വിലവരുന്ന ആയുധങ്ങളാണ് യു.കെ വിറ്റതെന്നാണ് റിപ്പോർട്ടുകൾ. 2018-ല്‍ 310 മില്യൺ പൗണ്ടിന്‍റെ കച്ചവടമാണ് നടന്നിരുന്നത്.

2018-ൽ മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പറയപ്പെടുന്ന രാജ്യങ്ങള്‍ക്ക് 173 മില്യൺ പൌണ്ട് വിലവരുന്ന ആയുധങ്ങളാണ് യു.കെ വിറ്റത്. കഴിഞ്ഞ വർഷം ഇത് 849 മില്യൺ പൌണ്ടായി ഉയര്‍ന്നു, 390 ശതമാനം വർധനവ്!. ‘ആയുധ കയറ്റുമതി നിയന്ത്രണങ്ങൾ എത്രത്തോളം ശക്തമാണെന്ന് യുകെ സർക്കാർ എല്ലായ്പ്പോഴും ഞങ്ങളോട് പറയാറുണ്ട്. എന്നാല്‍ എന്താണ് സത്യമെന്ന് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. മനുഷ്യാവകാശ ധ്വംസകകരും, സ്വേച്ഛാധിപതികളുമാണ് യു,കെ-യുടെ ആയുധ വ്യവസായ രംഗം കൈകാര്യം ചെയ്യുന്നത്’ എന്ന് Campaign Against Arms Trade-ന്‍റെ വക്താവായ ആൻഡ്രൂ സ്മിത്ത് പറഞ്ഞു.

സൗദി അറേബ്യ, ഒമാൻ, ഖത്തർ, യുഎഇ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം യു.കെ-യില്‍നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയത്. എന്നാലും, കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ പുറത്തുവന്ന സൗദി അറേബ്യയിലേക്കുള്ള ആയുധ വിൽപ്പന മരവിപ്പിച്ച കോടതി വിധികയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൂടെ ഇല്ലായിരുന്നെങ്കില്‍ വില്‍പ്പന പൊടിപൊടിക്കുമായിരുന്നു.