ലണ്ടന്‍: യുകെയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഫെബ്രുവരി പകുതി വരെ, അണുബാധയുടെ തോത് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ കൊവിഡ് വൈറസ് വളരെയേറെ സൂക്ഷിക്കേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇന്നലെ മാത്രം 27,000 പേര്‍ രോഗം ബാധിച്ചേ ആശുപത്രിയിലാണെന്ന് ജോണ്‍സണ്‍ പറഞ്ഞു.

കാര്യങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളനുസരിച്ചാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഫെബ്രുവരി പകുതിയോടെ സ്‌കൂളുകള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 2,713,563 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 75,431 പേര്‍ മരണപ്പെടുകയും ചെയ്തു.