ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 2021 ഫെബ്രുവരി 23 -ന് ശേഷമുള്ള ഏറ്റവും കൂടിയ മരണനിരക്കാണ്. കഴിഞ്ഞ ദിവസത്തെ പ്രതിദിന മരണനിരക്ക് 534 ആയിരുന്നു. അതേസമയം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 88, 085 ആണ് രേഖപ്പെടുത്തിയത്. പബ്ലിക് ഹെൽത്ത് ഓഫ് സ്കോട്ട്‌ലൻഡിലെ സാങ്കേതിക പ്രശ്നം കാരണം സ്കോട്ട്‌ലൻഡിലെ പ്രതിദിന മരണനിരക്കും രോഗ വ്യാപനവും ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്കോട്ട്ലൻഡിലെ കണക്കുകൾ കൂടി ഉൾപ്പെടുത്തപ്പെടുമ്പോൾ മരണനിരക്കും രോഗവ്യാപനവും വീണ്ടും കൂടിയേക്കാം.

അണുബാധ നിരക്കിൽ കുറവുണ്ടായിട്ടും കൊറോണ വൈറസ് യുവാക്കളെ ബാധിക്കുന്നതിനാലാണ് കേസുകളുടെ എണ്ണം കുറയാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമിക്രോൺ വൈറസ് ആരോഗ്യത്തെ മാരകമായി ബാധിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ബ്രിട്ടൻ കോവിഡ് നിയന്ത്രണങ്ങൾ എടുത്തു മാറ്റിയിരുന്നു.

ഇതിനിടെ അടുത്ത കുടുംബാംഗത്തിന് കോവിഡ് ബാധിച്ചിട്ടും തിങ്ങിനിറഞ്ഞ ഹൗസ് ഓഫ് കോമൺസിലെ മീറ്റിംഗിൽ ചാൻസിലർ ഋഷി സുനക് പങ്കെടുത്തത് എൻഎച്ച്എസിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് എതിരാണെന്ന ആരോപണം ഉയർന്നു. സ്യൂ ഗ്രേ റിപ്പോർട്ടിൻെറ പശ്ചാത്തലത്തിൽ ഡൗണിംഗ് സ്ട്രീറ്റ് പാർട്ടികളെക്കുറിച്ച് ബോറിസ് ജോൺസൺ പ്രസ്താവന നടത്തുമ്പോൾ അദ്ദേഹത്തിൻറെ അരികിലായാണ് ചാൻസിലർ ഇരുന്നിരുന്നത്. രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർ അവരുടെ വീടുകളിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആണെങ്കിലും നിയമപരമായി ഒറ്റപെടേണ്ട ആവശ്യമില്ല. എന്നിരുന്നാലും ഈ സാഹചര്യത്തിൽ മറ്റുള്ളവരുമായി അകലം പാലിക്കണമെന്നാണ് എൻഎച്ച്എസിൻ്റെ മാർഗ്ഗനിർദ്ദേശം.