ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് മൂലമുള്ള മരണസംഖ്യ 1,50,000 കടന്നു. ഒന്നര ലക്ഷത്തിൽ കൂടുതൽ പേരുടെ ജീവൻ കോവിഡ് കവർന്നെടുത്ത ആദ്യ യൂറോപ്യൻ രാജ്യമാണ് ബ്രിട്ടൻ . ഇന്നലത്തെ 313 കോവിഡ് മരണങ്ങൾ കൂടി കണക്കിലെടുത്താൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 1,50,057 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. ലോകരാജ്യങ്ങളുടെ ഇടയ്ക്ക് 1,50,000 പേർ മഹാമാരി മൂലം മരണമടഞ്ഞ 7 -മത്തെ രാജ്യമാണ് ബ്രിട്ടൻ . യുഎസ് , ബ്രസീൽ, ഇന്ത്യ , റഷ്യ , മെക്സിക്കോ എന്നീ രാജ്യങ്ങളാണ് യുകെയുടെ മുന്നിലുള്ളത്.

കോവിഡ് മൂലമുള്ള ഓരോ മരണവും രാജ്യത്തിനും ബന്ധുമിത്രാദികൾക്കും തീരാനഷ്ടമാണെന്നും തൻറെ ചിന്തകളും അനുശോചനങ്ങളും അവരുടെ ബന്ധുമിത്രാദികൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എല്ലാവരും ബൂസ്റ്റർ വാക്സിൻ എടുക്കണമെന്നും ഇനിയും ആദ്യ 2 ഡോസ് വാക്‌സിൻ എടുക്കാത്തവരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാജ്യത്തെ പ്രതിദിന രോഗവ്യാപന നിരക്ക് 1,46,390 ആണ് . ഒമിക്രോണിൻെറ വ്യാപന ശേഷി മറ്റു വകഭേദങ്ങളേക്കാൾ വളരെ കൂടുതലാണെന്നതാണ് പ്രതിദിന രോഗവ്യാപനം കൂടാൻ കാരണമാകുന്നത്. എങ്കിലും ഒട്ടുമിക്കവരും പ്രതിരോധകുത്തിവയ്പ്പുകൾ എടുത്തത് മൂലം മരണസംഖ്യയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണവും മുൻപ് ഉണ്ടായ അത്രയും ഉയർന്നതല്ലെന്നുള്ള ആശ്വാസം ആരോഗ്യപ്രവർത്തകർക്ക് ഉണ്ട്.