ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ പൊതുമേഖലാ വേതന വർധനവ് നേരിടുന്നതിനായി മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിസാ അപേക്ഷകർ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) നൽകുന്ന ഫീസിൽ വർദ്ധനവ്. പുതിയ തീരുമാനം പങ്കുവച്ച് പ്രധാനമന്ത്രി ഋഷി സുനക്. അധ്യാപകർ, പോലീസ്, ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിലാളികളുടെ വേതന വർദ്ധനവ് പരിഗണിക്കുന്നതിന് മുന്നോടിയായാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുമ്പോൾ സാധാരണ ഫീസുകളിൽ നിന്ന് 5 മുതൽ 7 ശതമാനം വരെ വർദ്ധനവ് ഉണ്ടാകും.

പൊതുമേഖലാ തൊഴിലാളികൾക്ക് കൂടുതൽ ശമ്പളം നൽകുന്നതിന് ഞങ്ങൾ മുൻഗണന നൽകുകയാണെങ്കിൽ, ആ പണം മറ്റേതെങ്കിലും വഴികളിലൂടെ സർക്കാരിന് ലഭിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ നികുതി വർധിപ്പിക്കാൻ താൻ തയ്യാറല്ലെന്നും കൂടുതൽ കടം വാങ്ങുന്നത് പണപ്പെരുപ്പം കൂടുതൽ വഷളാക്കും എന്നതിനാലുമാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് ഋഷി സുനക് കൂട്ടിച്ചേർത്തു. അതിനായി രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാർക്കുള്ള ചാർജുകൾ അതായത് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് (IHS) വർധിപ്പിക്കുമെന്ന് സുനക് പറഞ്ഞു. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ അടുത്ത വർഷങ്ങളിൽ ഒന്നും തന്നെ വർദ്ധന ഉണ്ടാകാതിരുന്നതിനാൽ പുതിയ തീരുമാനം ഉചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ പൊതുമേഖലാ ശമ്പളത്തെ ചൊല്ലിയുള്ള തർക്കങ്ങളുടെ കടുത്ത സമ്മർദം ഋഷി സുനകിൻെറ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി നേരിടുന്നുണ്ട്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം നിരവധി തവണ സ്കൂളുകളിലും ആശുപത്രികളിലും പണിമുടക്കുകൾ നടന്നിരുന്നു. 35 ശതമാനം വേതന വർദ്ധനയ്ക്കുള്ള തങ്ങളുടെ ആവശ്യം നിരസിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ നിലവിൽ അഞ്ചു ദിവസത്തെ പണിമുടക്കിലാണ്