യു.കെയില്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. 5 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂചന. കാലവസ്ഥയിലുണ്ടായ പ്രതികൂല മാറ്റങ്ങള്‍ ഭക്ഷോല്‍പ്പാദന മേഖലയെ പ്രതികൂലമായി ബാധിച്ചതായി സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ച് വ്യക്തമാക്കുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റും ഹീറ്റ് വേവും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രൊഡക്ഷന്‍ സെക്ടറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതും കര്‍ഷകര്‍ക്കുണ്ടായ നഷ്ടവും വില വര്‍ദ്ധനവിന് ആധാരമായതായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു.

ഹൗസ്‌ഹോള്‍ഡ്‌സ് ബില്ലുകളുടെ കാര്യത്തില്‍ മാസം 7.15 പൗണ്ട് വര്‍ദ്ധനവുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കര്‍ഷകരെ പ്രതികൂല കാലാവസ്ഥ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടങ്ങളില്‍ ഫാം ഗേറ്റ് വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യൂറോപ്യന്‍ കമ്മിഷന്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 80 ശതമാനം വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജും ഫാം ഗേറ്റ് ചാര്‍ജും വര്‍ദ്ധിക്കുന്നത് വിപണി വിലയെയും പ്രതികൂലമായി ബാധിക്കും. ഇനിയുള്ള ദിവസങ്ങളില്‍ ഏതു സമയത്തും കൂടുതല്‍ വര്‍ദ്ധനവ് പ്രതീക്ഷാക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

വീറ്റ് ബ്രഡിന്റെ വിലയില്‍ 5 ശതമാനവും സ്‌ട്രോബറിയുടെ വിലയില്‍ 28 ശതമാനവും ക്യാരറ്റിന്റെ വിലയില്‍ 41 ശതമാനവും ചീര ഇനങ്ങളുടെ വിലയില്‍ 61 ശതമാനവും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ക്യാരറ്റിന്റെ ഫാം ഗേറ്റ് പ്രൈസ് 80 ശതമാനമാണ് വര്‍ദ്ധിച്ചത്. 2018ലെ സമ്മര്‍ സമീപകാലത്തെ ഏറ്റവും കൂടുതല്‍ ചൂട് നല്‍കിയിട്ടുള്ള ദിനങ്ങളാണ് യു.കെയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏതാണ്ട് 50 ദിവസത്തോളം സമാന കാലാവസ്ഥ നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഗ്രില്‍ ഭക്ഷണങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണമായെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ച് പറയുന്നു. യു.കെ ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടായേക്കും. കാലാവസ്ഥ യൂറോപ്പിന്റെ എല്ലാ ഭാഗങ്ങളിലെയും കൃഷിയെ പ്രതികൂലമായി ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.