ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൻെറ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നുള്ള എണ്ണയുടെ ഇറക്കുമതി നിരോധിച്ച് ബ്രിട്ടൻ. ഈ വർഷം അവസാനത്തോടെ നിരോധനം പൂർണമായും നിലവിൽവരും . ഉക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ബ്രിട്ടൻ റഷ്യയ് ക്കെതിരെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ബ്രിട്ടൻെറ ഉപരോധത്തിൽ ഗ്യാസ് ഇറക്കുമതി ഉൾപ്പെടുത്തിയിട്ടില്ല.

യുഎസ് പ്രസിഡൻറ് ജോ ബൈഡനും റഷ്യയ്‌ക്കെതിരെയുള്ള ശക്തമായ ഉപരോധം പ്രഖ്യാപിച്ചു. യുഎസ് ഒരു പടി കൂടി കടന്ന് റഷ്യയിൽനിന്നുള്ള ഗ്യാസ് ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണയിൽ നിന്നുള്ള വരുമാനം . സാമ്പത്തിക ഉപരോധത്തിന് പിന്നാലെ എണ്ണയുടെയും ഗ്യാസിൻെറയും ഇറക്കുമതി നിരോധിച്ചത് റഷ്യയുടെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലൊടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. റഷ്യയുടെ മേൽ നടപ്പാക്കുന്ന ഉപരോധം ആഗോളതലത്തിൽ ഇന്ധന വില കുതിച്ചുയരുവാൻ കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

ഇതിനിടെ ഉക്രൈനിൽ നിന്നുള്ള അഭയാർഥികൾക്ക് വിസ അനുവദിക്കുന്ന യുകെയുടെ നടപടി വേഗത്തിലാക്കണമെന്നുള്ള ആവശ്യം ശക്തമാണ് . യുകെയിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിച്ചേരാൻ പതിനായിരത്തിലധികം ആൾക്കാർ അപേക്ഷിച്ചതിൽ 500 പേർക്കു മാത്രമാണ് വിസ ലഭിച്ചത് . വിസയില്ലാതെ മൂന്നുവർഷം ഉക്രൈൻ അഭയാർത്ഥികൾക്ക് അഭയം നൽകാനുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചിരുന്നു.