ഇറാനില്‍ 180 യാത്രക്കാരുമായി യുക്രൈന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. ടെഹ്‌റാനിലെ ഇമാം ഖൊമേനി വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ബോയിംഗ് 737 വിമാനമാണ് ടെഹ്‌റാന്‍ വിമാനത്താവളത്തിനു സമീപം പരാന്ദില്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് പ്രാഥമിക വിവരം.

ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യുഎസ്-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.