ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ ഡ്യൂട്ടി എളുപ്പമാക്കുന്നതിനും സുഖകരം ആക്കുന്നതിനും വേണ്ടി സ്ട്രോക്ക് യൂണിറ്റിലെ രോഗികളെ മയക്കി കിടത്തിയ കുറ്റത്തിന് നേഴ്സിന് കോടതി ഏഴുവർഷം തടവ് ശിക്ഷ വിധിച്ചു. 2017 ഏപ്രിലിലും 2018 നവംബറിലും ബ്ലാക്ക്‌പൂൾ വിക്ടോറിയ ഹോസ്പിറ്റലിലെ ജോലി ഷിഫ്റ്റിനിടയിലാണ് 54 കാരിയായ കാതറിൻ ഹഡ്‌സൺ രണ്ട് രോഗികൾക്ക് തന്റെ സൗകര്യത്തിന് വേണ്ടി മയക്കുമരുന്ന് നൽകിയത്. അതോടൊപ്പം തന്നെ കാതറിൻ തന്റെ ജൂനിയർ സഹപ്രവർത്തകനായ ഷാർലറ്റ് വിൽമോട്ടുമായി ചേർന്ന് മൂന്നാമത് ഒരാൾക്ക് മരുന്ന് നൽകുവാൻ ഗൂഢാലോചന നടത്തുകയും ചെയ്തതായി കോടതി കണ്ടെത്തി. ഈ കുറ്റത്തിന് വിൽമോട്ടിനു മൂന്നുവർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

2018 നവംബറിൽ വിദ്യാർത്ഥിയായ ഒരു നേഴ്സിനോട് ഹഡ്സൺ ഡോക്ടർ നിർദ്ദേശിക്കാത്ത ഉറക്കഗുളികയായ സോപിക്‌ലോൺ പ്രായമായ ഒരു രോഗിക്ക് നൽകുവാൻ നിർദ്ദേശിച്ചു. ഇതേ തുടർന്ന് ഈ വിദ്യാർത്ഥി തന്നെ മേലധികാരികളോട് ഇത് റിപ്പോർട്ട് ചെയ്തു. തുടർന്നാണ് ഹഡ്സനെ സംബന്ധിച്ച വിവരം മേലധികാരികൾ പോലീസിൽ അറിയിച്ചത്. ബ്ലാക്ക്‌പൂളിൽ നിന്നുള്ള ബാൻഡ് 5 നേഴ്‌സായ ഹഡ്‌സൺ ഒക്ടോബറിൽ ജൂറി കുറ്റം കണ്ടെത്തിയത് മുതൽ കസ്റ്റഡിയിലാണ്.


രോഗികളെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതലയുള്ള നേഴ്സാണ് ഇത്തരത്തിൽ മോശമായി പെരുമാറിയതെന്ന് പ്രെസ്റ്റണിലെ ഓണററി റെക്കോർഡർ ജഡ്ജി അൽതാം പറഞ്ഞു. രോഗികൾ തങ്ങൾക്ക് പ്രതിരോധിക്കാൻ കഴിയുന്നതിൽ അധികം ദുർബലരായിരുന്നു, അതിനാൽ തന്നെ അത്തരം ഒരു സാഹചര്യം ഇവർ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ജഡ്ജി വ്യക്തമാക്കി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിദ്യാർത്ഥിയായ നേഴ്സിന്റെ ധൈര്യമായ പ്രവർത്തി മൂലമാണ് ഇത് ഇപ്പോൾ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. നേഴ്സിന്റെ ക്രൂരകൃത്യത്തിന് ഇരയായവരിൽ ഒരാളായ സ്കോട്ട് പക്ഷാഘാതം വന്ന് കിടപ്പിൽ ആണെന്നും കോടതിയിൽ എത്തുവാൻ സാധിക്കില്ലെന്നും മകൻ വ്യക്തമാക്കി. തികച്ചും ദുഷ്ടമായ പ്രവർത്തിയാണ് നേഴ്സ് തന്റെ അമ്മയോട് കാണിച്ചതെന്നും മകൻ പറഞ്ഞു.