ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിലുടനീളമുള്ള 50-തിലധികം സർവകലാശാലകളിലെ ജീവനക്കാർ സമരത്തിലേക്ക് കടക്കുമ്പോൾ ഫ്രഷേഴ്സ് വീക്കിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തടസ്സം നേരിടുന്നു. ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അംഗങ്ങൾക്കിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമാണിത്. ഈ വർഷത്തെ ശമ്പള ഇടപാട് 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഓഫറാണെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് എംപ്ലോയേഴ്സ് അസോസിയേഷൻ (യുസിഇഎ) പറയുന്നു. എന്നാൽ പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർദ്ധനയും സുരക്ഷിതമല്ലാത്ത കരാറുകൾ അവസാനിപ്പിക്കാനും യൂണിയൻ ആവശ്യപ്പെടുന്നു.

42 സർവകലാശാലകളിലെ യുസിയു അംഗങ്ങൾ അഞ്ച് ദിവസത്തേക്ക് പണിമുടക്കുന്നു. മറ്റ് 10 സ്ഥാപനങ്ങളിൽ ജീവനക്കാർ ഒരു ദിവസത്തേക്ക് പണിമുടക്കും. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഫ്രഷേഴ്‌സ് വീക്കിനോട് അനുബന്ധിച്ചാണ് സമരം നടക്കുന്നത്. കഴിഞ്ഞയാഴ്ച സ്കോട്ട്ലൻഡിലെ അഞ്ച് സർവകലാശാലകളിൽ സമരം നടന്നിരുന്നു.

സർവകലാശാലകൾ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നും അതിനാൽ ശമ്പള വർദ്ധനവ് മേഖലയ്ക്ക് താങ്ങാൻ കഴിയില്ലെന്നും യുസിഇഎ ചീഫ് എക്സിക്യൂട്ടീവ് രാജ് ജേത്വ പറഞ്ഞു. അതേസമയം, ഈ വർഷത്തെ ശമ്പള ഓഫറിൽ യഥാർത്ഥത്തിൽ ശമ്പളം വെട്ടിക്കുറച്ചതായി യുസിയു പറയുന്നു.