ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായ അതിരൂക്ഷമായ മഴയും വെള്ളപ്പൊക്കവും ഭക്ഷ്യ ഉത്പാദനത്തെ സാരമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കർഷകർക്ക് കൂടുതൽ സഹായം ലഭിച്ചില്ലെങ്കിൽ തീവ്രമായ കാലാവസ്ഥ മൂലമുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന് നാഷണൽ ഫാർമേഴ്സ് യൂണിയൻ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകാനും ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തെ പിന്തുണയ്ക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നാണ് ഫാർമേഴ്സ് യൂണിയൻ ആവശ്യപ്പെടുന്നത്.

കർഷകർക്കുള്ള നഷ്ടപരിഹാര പദ്ധതി വിപുലീകരിക്കാൻ ശ്രമിക്കുന്നതായി സർക്കാർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ യുകെയുടെ ഭക്ഷ്യ സുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് എൻ എഫ് യു വൈസ് പ്രസിഡന്റ് റേച്ചൽ ഹാലോസ് പറഞ്ഞു. വർഷങ്ങളായി കാർഷിക രംഗത്തുള്ള പലരും പ്രതികൂല സാഹചര്യങ്ങൾ മൂലം ഈ മേഖലയിൽ നിന്ന് മാറുന്നതിനായി ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

കഴിഞ്ഞവർഷം മൂന്ന് തവണയും ഈ വർഷം ഇതുവരെ 6 തവണയും വെള്ളപ്പൊക്കമുണ്ടായതായി കർഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നേരത്തെ വിളനാശമുണ്ടാക്കുന്ന തരത്തിലുള്ള വെള്ളപ്പൊക്കം 6 വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു സംഭവിക്കുന്നത്. ഫാമുകൾ നടത്തുന്ന കർഷകരുടെ സ്ഥിതിയും മോശമാണ് . കനത്ത വെള്ളപ്പൊക്കം മൂലം രൂക്ഷമായ കാലിത്തീറ്റ ക്ഷാമമാണ് നേരിടുന്നത് എന്നാണ് പലരും പരാതി പറയുന്നത്