പോലീസിന്റെ കണ്ണുവെട്ടിച്ച് 35 വര്‍ഷം ഒളിവില്‍ കഴിഞ്ഞ കൊലപാതക കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. പുരോഹിതന്റെ വേഷം ധരിച്ചായിരുന്നു ഇയാളുടെ ആള്‍മാറാട്ടം. ഇതിനു പുറമെ സ്ഥിരമായി സ്ഥലങ്ങള്‍ മാറിയും മൊബൈല്‍ നമ്പറുകള്‍ മാറ്റിയും ഇയാള്‍ ഒളിവു ജീവിതം തുടരുകയായിരുന്നു. യുപിയിലെ ഉന്നാവോയിലാണ് സംഭവം.

1982-ല്‍ ഉന്നാവോയിലെ മജ്‌റ ഗ്രാമത്തില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്നാണ് അന്ന് 20 വയസുണ്ടായിരുന്ന ശേഷ് നാരായണ്‍ ശാസ്ത്രി അറസ്റ്റിലാകുന്നത്. തന്റ അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അടുത്ത വര്‍ഷം ജാമ്യം ലഭിച്ചു. ഇതിനു ശേഷം ശാസ്ത്രിയെ ആരും കണ്ടിട്ടില്ല. പോലീസ് അന്വേഷണം തുടര്‍ന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. കുട്ടു പ്രതികളായ ഒമ്പതു പേരുടെ വിചാരണ ഇതിനിടയില്‍ കഴിയുകയും അവര്‍ക്കൊക്കെ ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. അപ്പോഴും ശാസ്ത്രിയെക്കുറിച്ച് ആര്‍ക്കെങ്കിലും വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അജ്‌ഗെയിന്‍ എസ്എച്ച്ഒ അജയ് രാജ് വര്‍മ പറയുന്നു.

ഇതിനിടയിലും പോലീസ് അന്വേഷണം തുടന്നിരുന്നു. ഒടുവില്‍ 2013-ല്‍ കാണ്‍പൂര്‍ ബാര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിക്ക് ശാസ്ത്രിയുമായി സാമ്യമുണ്ടെന്ന് പോലീസിന് സംശയം തോന്നി. ഇതിനിടെ, ഇയാളുടെ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചു. ഒടുവില്‍ നടത്തിയ നീക്കത്തിനൊടുവില്‍ ഉന്നാവോയില്‍ വച്ച് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു.

ഇക്കാലമത്രയും പോലീസിനെയും മറ്റുള്ളവരെയും കബളിപ്പിക്കാന്‍ പുരോഹിത വേഷത്തിലായിരുന്നു ശാസ്ത്രി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. അതോടൊപ്പം, നിരന്തരമായി സ്ഥലം മാറുകയും ഫോണുകള്‍ ഉള്‍പ്പെടെ മാറുകയും ചെയ്തതോടെയാണ് ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിയാതെ പോയത്. ശാസ്ത്രിക്ക് ഇപ്പോള്‍ 55 വയസുണ്ട്.