ആലപ്പുഴ:ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃപാഠമായി പാടുന്ന മലയാളി സഹോദരിമാരായ ആഗ്നസിനും തെരേസയ്ക്കും യു.ആർ.എഫ് ലോക റെക്കോർഡ്.

ഓസ്ട്രേലിയ ബ്രിസ്ബണിൽ താമസക്കാരായ ഇവർ കഴിഞ്ഞ 9 വർഷമായി ലോകത്തിലെ മുഴുവൻ രാജ്യങ്ങളെ കുറിച്ചും രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളെകുറിച്ചും അന്താരാഷ്ട്ര ഭാഷകളെ കുറിച്ചും ഇതിനോടകം ഗവേഷണം നടത്തി കഴിഞ്ഞു.

യു.ആർ.എഫ് വേൾഡ് റിക്കാർഡ് സിഇഒ ഗിന്നസ് സൗദീപ് ചാറ്റർജി, ഇൻ്റർനാഷണൽ ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫ്, ജൂറി അംഗങ്ങളായ ഡോ.ജോൺസൺ വി. ഇടിക്കുള, ഡോ.പീറ്റർ കാറ്റ് , അനറ്റ് ബ്രൗൺലേ, ബ്രൈഡി ലീ ബാർട് ലെറ്റ് (ഓസ്ട്രേലിയ) എന്നിവരടങ്ങിയ സമിതിയാണ് ലോക റിക്കോർഡിനായി പരിഗണിച്ചത്.

ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളില്‍ ‘സല്യൂട്ട് ദി നേഷൻ’ എന്ന ഈ പ്രോഗ്രാം അവതരിപ്പിച്ച് ലോക സമാധാനത്തിനും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുമായുള്ള പരിശ്രമത്തിന്റെ ഭാഗമാകാനും ഇതിലൂടെ ലഭിക്കുന്ന പണം യുണൈറ്റഡ് നേഷന്റെ സമാധാന പ്രവർത്തങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കും വ്യക്തികൾക്കും നൽകാനാണ് ഇവർ ആഗ്രഹിക്കുന്നത്. ലോക സമാധാന ദിനമായ സെപ്റ്റംബർ 21ന് ഓസ്‌ട്രേലിയയി ബ്രിസ്‌ബെൻ സിറ്റിയിലുള്ള സെൻ്റ് ജോൺസ് കാത്തീഡ്രൽ ഹാളിൽ രാവിലെ 9.30 മുതൽ തുടർച്ചയായി 6 മണിക്കൂർ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃ പാഠമായി പാടി ആഗ്നസും തെരേസയും ലോക റിക്കോർഡിൽ മുത്തമിടും.യുആർഎഫ് വേൾഡ് റെക്കോർഡ് ടീമുകൾ സാക്ഷ്യം വഹിക്കും.ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്‌ട്രേലിയയും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമാണ് സംഘാടകർ.

ആലപ്പുഴ ജില്ലയിൽ ചേർത്തല തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ മാത്യുവിന്റേയും നഴ്സ് ആയ ജാക്‌ല്യിൻ്റെയും മക്കളാണ് ആഗ്നസും തെരേസയും.