ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് ഇന്ത്യയോട് യുഎസ്. ഗോരക്ഷാ ഗുണ്ടകളില്‍ നിന്നടക്കം ദലിതുകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് യുഎസ് നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടു. യുഎസ് കോണ്‍ഗ്രസിന്റെ സബ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങളും വിവേചനങ്ങളും വ്യാപകമായുണ്ട്. ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള നിയമപരമായ സംരക്ഷത്തിനുള്ള തടസമാണ് എന്ന് യുഎസ് വിദേശകാര്യ വകുപ്പില്‍ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെല്‍സ് പറഞ്ഞു.

മത സ്വാതന്ത്ര്യത്തിനുള്ള ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള അവകാശങ്ങള്‍ ഇന്ത്യ ഉറപ്പ് വരുത്തണം. അസമിലെ 19 ലക്ഷം പേര്‍ അവരുടെ പൗരത്വം നഷ്ടപ്പെടുന്ന ഭീഷണിയിലാണ്. അവര്‍ രാജ്യമില്ലാതായി പോകുന്ന നിലയിലാണ്. എല്ലാ തരത്തിലുള്ള അക്രമങ്ങളേയും അപലപിക്കൂ. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരൂ – ആലിസ് ജി വെല്‍സ് ആവശ്യപ്പെട്ടു. മട്ടാഞ്ചേരിയിലെ ജൂത സിനഗോഗിനെക്കുറിച്ചെല്ലാം വിവിധ മതങ്ങളുടെ സഹവര്‍ത്തിത്വത്തിന്റേതായ ഇന്ത്യയുടെ ചരിത്രം പറഞ്ഞുകൊണ്ട് ആലിസ് വെല്‍സ് പറയുന്നുണ്ട്.