ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണെങ്കില്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ തയാറാണെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡൊണാള്‍ഡ് ട്രംപ്. അതിനര്‍ത്ഥം താന്‍ പരാജയം സമ്മതിക്കുന്നു എന്നല്ലെന്നും ‘അവര്‍ തെറ്റു ചെയ്യുകയാണ്’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി എതിരായിട്ടും സ്ഥാനമൊഴിയുന്നതില്‍ വിസമ്മതം പ്രകടിപ്പിക്കുകയാണ് ട്രംപ് ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാല്‍ താങ്ക്‌സ്ഗീവിംഗിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇലക്ടറല്‍ കോളേജ് വോട്ടില്‍ ബൈഡന്‍ വിജയിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ സ്ഥാമൊഴിയാന്‍ തയാറാണെന്ന് ട്രംപ് ആദ്യമായി പ്രതികരിച്ചത്. “തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം”, ട്രംപ് പറഞ്ഞു. “പക്ഷെ അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ ഒരു തെറ്റു ചെയ്യുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാജയം സമ്മതിക്കാന്‍ ബുദ്ധിമുട്ടാണെന്നും സമ്മതിച്ച ട്രംപ് ജനുവരി 20-ന് നടക്കുന്ന ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മടിച്ചു എന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ സംസ്ഥാനത്തു നിന്നും ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ വിജയിച്ചവര്‍ ഡിസംബര്‍ 15-നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്നത്. ഈ വോട്ടുകള്‍ ജനുവരി ആറിന് എണ്ണും.

യു.എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ മതിയെന്നിരിക്കെ, ബൈഡന്‍ 306 വോട്ടുകള്‍ നേടിയിരുന്നു. ട്രംപിന് ലഭിച്ചത് 232 വോട്ടുകളാണ്. പോപ്പുലര്‍ വോട്ടിംഗില്‍ ട്രംപിനേക്കാള്‍ അറുപത് ലക്ഷം വോട്ടുകളും ബൈഡന്‍ കൂടുതല്‍ നേടിയിരുന്നു.