പ്രവാസികളുമായുള്ള രണ്ടാം വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തി. ദുബായിൽ നിന്നുള്ള വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഞ്ച് കൈകുഞ്ഞുങ്ങളും 19 ഗർഭിണികളും ഉൾപ്പെടെയാണ് ഇത്. മറ്റ് അസുഖബാധിതരായ 51 പേരും വീൽച്ചെയറിൽ ആറ് പേരും ഉണ്ട്.

കോഴിക്കോട് എത്തുന്ന പ്രവാസികളെ എൻഐടി എംബിഎ ഹോസ്റ്റലിലാണ് ക്വാറന്റീനിൽ താമസിപ്പിക്കുന്നത്. ഇവിടെ 100 പേർക്ക് ഉള്ള സമ്പൂർണ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി കെഎസ്ആർടിസി ബസിൽ വിമാനത്താവളത്തിൽ നിന്നു നേരിട്ടെത്തിക്കും. കലക്ടർ ഉച്ചയോടെ ഹോസ്റ്റൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു

പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തിയിരുന്നു. അബുദാബിയിൽ നിന്നുള്ള വിമാനം രാത്രി 10.08നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 181 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ കോവിഡ് 19 പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും.

ഇന്നു ഉച്ചയ്ക്കാണ് രണ്ടു വിമാനങ്ങൾ യുഎഇയിലേക്ക് യാത്രതിരിച്ചത്. നെടുമ്പാശേരിയില്‍നിന്ന്‌ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടത്. 181 പേരാണ് ഈ വിമാനത്തിൽ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്.

വിമാനം അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബുധനാഴ്ച പൂർത്തിയായിരുന്നു. യാത്രക്കാർ പൂരിപ്പിച്ചുനൽകേണ്ട സത്യവാങ്മൂലം ഉൾപ്പെടെ ഫോറങ്ങൾ ഈ വിമാനത്തിൽ കൊടുത്തുവിട്ടു. വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇരിക്കാൻ രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേരകൾ ഒരുക്കിയിട്ടുണ്ട്. അനാവശ്യമായി തൊടാതിരിക്കാനായി ഹാൻഡ് റെയിലുകൾ, ക്യൂ മാനേജർ, കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ‘ടച്ച് മീ നോട്ട്’ അറിയിപ്പുകളും വച്ചിട്ടുണ്ട്..