ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരി <അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് റിപ്പോര്‍ട്ട്. പ്രതിയായ അർജുൻ പെണ്‍കുട്ടിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം ബോധരഹിതയായ പെൺകുട്ടിയെ മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.

അർജുന് കൊലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. ഇവരുടെ കുടുംബത്തിലേക്ക് ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അര്‍ജുന്‍ ജൂണ്‍ 30 ന് കുട്ടിയുടെ അച്ഛനും അമ്മയും ജോലി പോയ സമയത്താണ് കുട്ടിയെ ദുരുപയോഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.

സംഭവ സ്ഥലത്തെത്തിയ അന്ന് തന്നെ പൊലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അർജുന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ഇയാൾ അശ്ലീല വിഡിയോകൾക്ക് അടിമയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, പ്രതി അർജുനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. രാവിലെ 11 മണിയോടെ അർജുനെ ചുരക്കുളം എസ്റ്റേറ്റിൽ എത്തിച്ചായിരിക്കും തെളിവെടുക്കുക.