വെന്റിലേറ്റർൽ കഴിയുന്ന വാവ സുരേഷിൻ്റെ നില അതീവ ഗുരുതരം എന്ന റിപ്പോർട്ടുകൾ പുറത്ത്. ആരോഗ്യ നിലയിൽ കഴിഞ്ഞ ദിവസം കണ്ട പുരോഗതിയ്യൊന്നും തന്നെ ഇപ്പോൾ ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഒപ്പം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരം കൈകാലുകൾ അൽപം ഉയർത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു.

എന്നാൽ ഇതിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല. അബോധാവസ്ഥയിൽ ആണ് തുടരുന്നത്. ശരീരത്തിലെ പേശികൾ കൂടുതൽ തളർച്ചയിൽ ആകുകയും ചെയ്തു. വെന്റിലേറ്റർ പിന്തുണയിൽ തന്നെയാണ് തുടരുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം ഇന്നലത്തെ അവസ്ഥയിൽ തുടരുകയാണ്. ബോധം തിരിച്ചു കിട്ടാത്തതാണ് ഡോക്ടർമാരെ ആശങ്കയിൽ ആക്കുന്നത്. സുരേഷ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. 48 മണിക്കൂർ നിർണായകമാണെന്നായിരുന്നു വിദഗ്ധസംഘം അറിയിച്ചിരുന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഈ സമയപരിധി അവസാനിക്കും. ഇതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനം ആശങ്കാവഹമായിരുന്നു. ഇന്നലെ ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലേക്ക് തിരിച്ചെത്തി,എന്നാൽ ഇപ്പോൾ വീണ്ടും നില ഗുരുതരം എന്നാണ് റിപ്പോർട്ടുകളും. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണഗതിയിൽ എത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിന്റെ പ്രവർത്തനത്തിലാണ് ആശങ്ക.

കാലില്‍ കൊത്തേറ്റപ്പോള്‍ പിടിവിട്ട പാമ്പിനെ വീണ്ടും പിടികൂടി പ്രാഥമിക ശ്രൂശൂഷ സ്വയം തന്നെ നടത്തുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാലില്‍ കടിച്ചു നിന്ന പാമ്പിനെ നിലത്തിട്ട ശേഷം സുരേഷ് തന്നെ കാലിലെ രക്തം ഞെക്കി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പാമ്പിനെ വീണ്ടും പിടികൂടിയതും വാവ സുരേഷ് തന്നെയാണ്. വ്ളോഗറായ എസ്എസ് സുധീഷ്‌കുമാര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.

പാന്റ്സിലാണ് കടിയേറ്റത് എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മുട്ടിന് മുകളില്‍ ആഴത്തിലുള്ള കടിയേറ്റതെന്ന് മനസ്സിലായത്. രണ്ടര സെക്കന്റോളം കാല്‍ മുട്ടിനു മുകളില്‍ മൂര്‍ഖന്‍ കടിച്ചു നിന്നു. തുടര്‍ന്ന് പാമ്പിനെ ബലം പ്രയോഗിച്ചു വലിച്ചെറിയുകയായിരുന്നു. മൂര്‍ഖന്‍ പാമ്പിന്റെ ഈ കടിയാണ് വാവാ സുരേഷിനെ അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചത്.

കടിയേറ്റ ശേഷവും സുരേഷ് പാമ്പിനെ വീട്ടില്ല. പാന്റ്സ് മുട്ടിനു മുകളിലേക്കു കയറ്റി വച്ച് കരിങ്കല്‍ കെട്ടിനുള്ളിലേക്ക് കയറിയ പാമ്പിനെ വീണ്ടും പിടികൂടി. ഒരു കയ്യില്‍ പാമ്പിനെ പിടിച്ച് മറു കൈ കൊണ്ട് കടിയേറ്റ ഭാഗത്തെ രക്തം സുരേഷ് ഞെക്കി കളഞ്ഞു കൊണ്ടേയിരുന്നു. കാലിന് മുകളില്‍ തോര്‍ത്തു കൊണ്ട് കെട്ടി ആശുപത്രിയിലേക്ക് തിരിച്ചു.

‘എത്രയും വേഗം അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കണം. ഇവന്‍ കുഴപ്പക്കാരനാണ്. ഏറ്റവും അടുത്ത ആശുപത്രിയില്‍ ഉടന്‍ എത്തിച്ച് ആന്റി വെനം നല്‍കണം’ വാവാ സുരേഷ് തന്നെ ഒപ്പം ഉണ്ടായിരുന്നവരോട് പറഞ്ഞു.

പഞ്ചായത്തംഗം ബിആര്‍ മഞ്ജീഷിനൊപ്പമാണ് സുരേഷ് പാമ്പിനെ പിടിക്കാന്‍ വന്നത്. അതേ വാഹനത്തില്‍ ആശുപത്രിയിലേക്ക് തിരിച്ചു. പാട്ടാശ്ശേരിയില്‍ നിന്ന് എംസി റോഡിലേക്കുള്ള യാത്രയില്‍ വാഹനത്തിന് വേഗം കുറവെന്ന് സുരേഷിന് സംശയം തോന്നി. വാഹനം മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തിക്കടവ് പാലത്തിലെത്തിയപ്പോഴാണിത്.

പ്രദേശവാസിയായ ജലധരന്റെ മകന്‍ നിജു ഓടിച്ചിരുന്ന കാറിലേക്ക് മാറിക്കയറി. പിന്നീട് അതിവേഗം ആസ്പത്രിയിലേക്ക്. പള്ളത്ത് എത്തിയപ്പോള്‍ സുരേഷ് ആരോഗ്യസ്ഥിതി സ്വയം വിലയിരുത്തി.

‘സംഗതി വഷളാണ്. ഏറ്റവും വേഗം അടുത്തുളള ആശുപത്രിയിലെത്തണം.’-അദ്ദേഹം നിര്‍ദേശിച്ചു. അതിനിടയില്‍ തൊണ്ടയില്‍ കൈകടത്തി ഛര്‍ദിക്കാനുള്ള ശ്രമം നടത്തി. നെഞ്ചത്ത് കൈയിടിച്ച് ശ്വാസഗതി നേരേയാക്കാനും നോക്കുന്നുണ്ടായിരുന്നു. തന്റെ കണ്ണില്‍ ഇരുട്ടുകയറുന്നതായും ഇനി ഒട്ടും വൈകരുതെന്നും പറഞ്ഞതോടെ വാഹനം വഴി തിരിച്ച് കോട്ടയത്തെ ഭാരത് ആശുപത്രിയിലേക്ക് വിട്ടു.

അതിനിടയില്‍ തന്നെ മഞ്ജീഷ് വിവരം ആശുപത്രിയിലറിയിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമൊരുക്കി മെഡിക്കല്‍ സംഘം കാത്തുനിന്നിരുന്നു. ആന്റിവെനം കുത്തിവയ്പ് വാഹനത്തില്‍ നിന്ന് ഇറക്കുമ്പോള്‍ തന്നെ നല്‍കി. വെന്റിലേറ്ററും പിടിപ്പിച്ച് തീവ്രപരിചരണം. ശേഷം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാവാ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ എത്തേണ്ടതുണ്ട്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്.