കോവിഡ് മൂർച്ഛിച്ച് 28 ദിവസം ഐസിയുവിൽ ബോധരഹിതയായി കിടന്ന നഴ്സ് ജീവിതത്തിലേക്ക് മടങ്ങിവന്നു. ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടർമാർ നൽകിയ കൂടിയ ഡോസ് വയാഗ്രയാണ് ഇവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. വയാഗ്ര നൽകിത്തുടങ്ങിയതോടെ ആരോഗ്യനിലയിൽ മാറ്റങ്ങൾ ഉണ്ടാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തു.

ഒക്ടോബർ 31 -നാണ് യുകെയിലെ ലിങ്കൺഷെയർ സ്വദേശിയായ മോണിക്ക അൽമെയ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ലിങ്കൺ ഷെയർ സർക്കാർ ആശുപത്രിയിലെ സ്പെഷ്ലിസ്റ്റ് റെസ്പിറേറ്ററി നഴ്സ് ആയ മോണിക്ക രണ്ടു വാക്സീനും എടുത്തിരുന്നെങ്കിലും കോവിഡ് സാരമായി ബാധിച്ചു. ആസ്മാരോഗികൂടിയായ മോണിക്കയെ നവംബർ 9 -ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവസ്ഥ വളരെ മോശമായതിനെ തുടർന്ന് 16 -ന് അവരെ ഇൻഡ്യൂസ്ഡ് കോമയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്ചകളോളം ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടായില്ല. ഒരാഴ്ച കൂടി നോക്കിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ വെന്റിലേറ്റർ സപ്പോർട്ട് പിൻവലിച്ച് മോണിക്കയെ മരണത്തിനു വിട്ടുകൊടുക്കാനായിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം.

അവസാനത്തെ ആഴ്ചയിലെ ചികിത്സക്കിടെയാണ് ഒരു അവസാന പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടർമാരിൽ ഒരാൾ മോണിക്ക്യ്ക്ക് ഒരു ലാർജ് ഡോസ് വയാഗ്ര നൽകുന്നത്. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കാൻ വേണ്ടി ആഗോള തലത്തിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വയാഗ്ര എന്ന മരുന്ന്, രക്തക്കുഴലിന്റെ ആന്തരിക പ്രതലങ്ങളെ സ്വാധീനിച്ച് രക്തയോട്ടം മെച്ചപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഈ മരുന്ന് മോണിക്കയ്ക്ക് കൂടിയ ഡോസിൽ നൽകിയതോടെ അവരുടെ നില പെട്ടെന്ന് മെച്ചപ്പെട്ടു. അതുവരെ കൊടുത്തുകൊണ്ടിരുന്ന ഓക്സിജന്റെ അളവിലും മാറ്റമുണ്ടായി.

കഴിഞ്ഞ ദിവസം മയക്കം വിട്ടുണർന്ന മോണിക്കയ്ക്ക് തന്നെ രക്ഷിച്ച മരുന്നിനെക്കുറിച്ച് സഹപ്രവർത്തകൻ കൂടിയായഡോക്ടർ പറഞ്ഞപ്പോൾ ആദ്യം തമാശയായാണ് തോന്നിയത്. അദ്ദേഹം തമാശ അല്ലെന്നും വയാഗ്ര കൂടിയ അളവിൽ നൽകുകയായിരുന്നെന്നും പറഞ്ഞപ്പോഴാണ് സത്യമാണെന്നു മനസ്സിലായതെന്നും മോണിക്ക പറഞ്ഞു.