മലയാള സിനിമയിലെ സകലകലാ വല്ലഭന്‍ ആണ് വിനീത് ശ്രീനിവാസന്‍. പാട്ടുകാരനായിട്ടായിരുന്നു തുടക്കം. ഇപ്പോഴിതാ അഭിയനവും സംവിധാനവുമൊക്കെയായി ഒരു സഞ്ചരിക്കുന്ന സിനിമ തന്നെയായി മാറിയിരിക്കുകയാണ് വിനീത്. പാട്ടു പാടിയപ്പോള്‍ മികച്ച ഗായകനും സിനിമയൊരുക്കിയപ്പോള്‍ മികച്ച സംവിധായകന്‍ ആകാനും അഭിനയച്ചപ്പോള്‍ പ്രേക്ഷകരെ സ്പര്‍ശിക്കുന്ന നടനാകാനും വിനീതിന് സാധിച്ചിട്ടുണ്ട്.

പ്രതിഭാശാലിയായ അച്ഛന്റെ മകനാണ് വിനീത്. അച്ഛനുമായുള്ള വിനീതിന്റെ അടുപ്പത്തെക്കുറിച്ചും എല്ലാവര്‍ക്കും. ഇപ്പോഴിതാ കുട്ടിക്കാലത്തെ രസകരമായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് വിനീത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കഥ നടക്കുമ്പോള്‍ വിനീതിന് പ്രായം വെറും രണ്ട് വയസ് മാത്രമാണ്. ശ്രീനിവാസന്‍ കുടുംബസമേതം കണ്ണൂരിലായിരുന്നു അക്കാലത്ത് താമസിച്ചിരുന്നത്. ചെറുപ്പത്തില്‍ നല്ല കുസൃതിക്കാരനായിരുന്നു വിനീത്. മിക്ക കുട്ടികളേയും പോലെ തന്നെ കരച്ചിലായിരുന്നു കുട്ടി വിനീതിന്റേയും ആവനാഴിയിലെ പ്രധാന ആയുധം.

മകന്റെ വികൃതികളെക്കുറിച്ച് വീട്ടിലേക്ക് വല്ലപ്പോഴും മാത്രം വന്നു പോയിരുന്ന ശ്രീനിവാസന് വലിയ അറിവുണ്ടായിരുന്നില്ല. പക്ഷെ ബുദ്ധിമുട്ടിയത് അമ്മ വിമലയായിരുന്നു. മകന്റെ കരച്ചില്‍ എങ്ങനെ നിര്‍ത്താം എന്ന ചിന്ത ഒടുവില്‍ അവരെ എത്തിച്ചത് ആകാശവാണിയിലായിരുന്നു. അതില്‍ വിനീത് വീണു. ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്നതോടെ വിനീത് കരച്ചില്‍ നിര്‍ത്തുമായിരുന്നു. മറ്റൊന്നിലും ശ്രദ്ധിക്കില്ല പിന്നെ.

അങ്ങനെ പാട്ടുകേട്ടും കൂടെ പാടിയും വിനീത് ശാന്തസ്വരൂപനായി മാറി. പക്ഷെ പിന്നാലെ അടുത്ത പ്രശ്‌നം ഉടലെടുത്തു. ആകാശവാണില്‍ എല്ലാ സമയത്തും പാട്ടില്ല. ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കെയാണ് ശ്രീനിവാസന്‍ കളത്തിലിറങ്ങുന്നത്. കമന്റെ കരച്ചില്‍ നിര്‍ത്താന്‍ പാനസോണിക്കിന്റെ ടേപ്പ് റിക്കോര്‍ഡറും കുറേ കാസറ്റുകളും അദ്ദേഹം ചെന്നൈയില്‍ നിന്നും കണ്ണൂരിലെ വീട്ടിലെത്തിച്ചു.

അങ്ങനെ വീടിന്റെ സ്വീകരണ മുറിയില്‍ ഒരു സ്റ്റാന്‍ഡില്‍ ടേപ്പ് റെക്കോര്‍ഡര്‍ ഇടം പിടിച്ചു. പാട്ട് വച്ചു കൊടുത്താല്‍ മതി, മറ്റൊന്നിലും ശ്രദ്ധിക്കാതെ വിനീത് ആ ലോകത്ത് അങ്ങനെ ഇരുന്നോളും. ഒരിക്കല്‍ വീട്ടുകാര്‍ കാണുന്നത് കാസറ്റിന്റെ ടേപ് പുറത്തേക്ക് വലിച്ചെടുത്ത് കണ്ണിനോട് ചേര്‍ത്ത് പാട്ടു നോക്കി കാണാന്‍ ശ്രമിക്കുന്ന വിനീതിനെയായിരുന്നു.

അച്ഛന്റെ കെട്ടിപ്പിടുത്തത്തെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. അവസാനം പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയില്‍ പ്രണവിനോട് അച്ഛനായ വിജയരാഘവന്‍ നിന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന രംഗം ഓര്‍ത്തുകൊണ്ടാണഅ വിനീത് സംസാരിക്കുന്നത്.

അച്ഛനെ കെട്ടിപ്പിടിക്കുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച സന്ദര്‍ഭങ്ങളൊക്കെയും ഓര്‍ത്തുവെക്കാറുണ്ടെന്നുമാണ് വിനീത് പറയുന്നത്. അച്ഛനിലേക്കുള്ള തന്റെ പാലം അമ്മയാണെന്നാണ് വിനീത് പറയുന്നത്. പറയാതെ പറഞ്ഞും, അമ്മ വഴി പറഞ്ഞുമൊക്കെയാണ് അച്ഛനിലേക്ക് എത്തുന്നതെന്നാണ് വിനീത് പറയുന്നത്.

പൊതുവെ അങ്ങനെ ഒന്നും പുറമെ പ്രകടിപ്പിക്കുന്ന ആളല്ല തന്റെ അച്ഛന്‍ എന്നാണ് വിനീത് പറയുന്നത്. അച്ഛന്‍ ചില ദിവസങ്ങളില്‍ തന്നെ വിളിച്ച് പാട്ട് പാടാന്‍ പറയുമെന്നും അച്ഛന് പാട്ട് വലിയ ഇഷ്ടമാമെന്നും അങ്ങനെ പാടി കഴിഞ്ഞാല്‍ അച്ഛന്‍ കെട്ടിപ്പിടിക്കുമെന്നും വിനീത് പറയുന്നു. അച്ഛന്റെ കെട്ടിപ്പിടുത്തം കിട്ടാന്‍ വേണ്ടി താന്‍ എപ്പോഴും പാട്ടുപാടാന്‍ തയ്യാറായി നില്‍ക്കുമായിരുന്നുവെന്നും വിനീത് പറയുന്നുണ്ട്.

വിനീത് ആദ്യം സംവിധാനം ചെയ് ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രം റിലീസായ ദിവസം സിനിമ എങ്ങനെയായിരിക്കും എന്ന ആശങ്കയില്‍ നില്‍ക്കെ എങ്ങനെയുണ്ട് സിനിമ എന്ന് അച്ഛന്‍ ചോദിച്ചുവെന്നും തന്റെ കണ്ണുകള്‍ നിറഞ്ഞു പോയെന്നും തനിക്കൊന്നും പറയാനില്ലായിരുന്നുവെന്നും വിനീത് പറയുന്നു. അപ്പോള്‍ അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ചെന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ തനിക്ക് ആത്മധൈര്യം കിട്ടുമെന്നും വിനീത് പറയുന്നു.