വീട്ടിൽ നിന്ന് ചോട്ടുവിനെ കാണാതായപ്പോൾ വരുമെന്ന പ്രതീക്ഷയിലാണ് കൊല്ലം ആറ്റൂർകോണം സ്വദേശി ദിലീപ് കാത്തിരുന്നത്. എന്നാൽ അഞ്ചാം നാൾ അവനെ കണ്ടത് ജഡമായി. മനസ് തകർന്ന് കരയുന്ന ദിലീപിന്റെ മുഖം ആർക്കും മറക്കാനാകില്ല.

ദിലീപിന്റെ ചോട്ടു എന്ന നായയെയാണ് പൊട്ടക്കിണറ്റിൽ നിന്ന് ജഡമായി കണ്ടെത്തിയത്. ചോട്ടുവിനെ കാണാതായി അഞ്ചാം ദിവസമാണ് ജഡം കണ്ടെത്തിയത്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമ ദിലീപും കുടുംബവും.

വീട് വിട്ട് അധികം പുറത്ത് പോകാത്ത ചോട്ടു എങ്ങനെ പൊട്ടക്കിണറ്റിൽ വീണു എന്ന് വ്യക്തമല്ല. സ്വന്തമായ യൂട്യൂബ് ചാനലുള്ള താരമായിരുന്നു ചോട്ടു എന്ന നായ. സോഷ്യൽ മീഡിയയിൽ താരമായ ചോട്ടുവിന് ഫാൻസും ഏറെയുണ്ട്.

ദി ചോട്ടൂസ് വ്ലാ​ഗ് എന്ന പേരിലുള്ള വ്ലോ​ഗിൽ 95.7 കെ സബ്സ്ക്രെെബർമാരാണ് ഉള്ളത്. ചോട്ടുവിന്റെ കുറുമ്പുകളും പരിശീലന രീതികളും അതിശയിപ്പിക്കുന്ന പ്രകടനങ്ങളും ഏറെ ആവേശത്തോടെയൊണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറൽ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ‘പൈറോ’യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു.

അതിനിടെയാണ് റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോട്ടുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ചോട്ടുവിനെ കാണാതായപ്പോഴും വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് വീഡിയോപോസ്റ്റ് ചെയ്തിരുന്നു ഉടമയായ ദിലീപ്. ഒടുവിലായി പോസ്റ്റ് ചെയ്തത് മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യങ്ങളുള്ള വ്ലോ​ഗിൽ ആരാധകരുടെ അനുശോചന പ്രവാഹമാണ്. എത്രകാലം കഴിഞ്ഞാലും മറക്കില്ലെന്നും പറയാൻ വാക്കുകൾ ഇല്ല.

അവൻ സ്വർഗത്തിലെക്ക് പോയീ. ഇനി ചോട്ടു നമ്മുടെ ഓർമകളിൽ എന്നും ജീവിക്കും എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.