ശ്വാസ തടസത്തെ തുടർന്ന് ബെംഗളൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ എഐഎ‍ഡിഎംകെ നേതാവ് വി കെ ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അടുത്ത ബുധനാഴ്ച ജയിൽ മോചിതയാകാനിരിക്കെയാണ് ശശികലയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ആശുപത്രിയിൽ തുടരും.

പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് ശ്വാസതടസം കൂടിയതോടെയാണ് ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വീല്‍ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്.

അതേസമയം, ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ഡോക്ടര്‍മാരെ കണ്ടു. ചികിത്സ ലഭിക്കാൻ വൈകിയെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകൻ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. ശശികലയ്ക്ക് കർണാടകത്തിലും തമിഴ്നാട്ടിലും ജീവന് ഭീഷണിയുണ്ടെന്ന് പരാതി പറയുന്നു. കേരളത്തിലോ പുതുച്ചേരിയിലോ വിദഗ്ധ ചികിത്സ നൽകണമെന്നാണ് പരാതിയിലെ ആവശ്യം.

കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ആദ്യം നടത്തിയ ആന്റിജൻ, ആർടി-പിസിആർ ടെസ്റ്റുകൾ നെഗറ്റീവായിരുന്നു സംശയത്തെ തുടർന്ന് ഇന്നലെ വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവായത്. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലാണ് ശശികല ചികിത്സയിലുള്ളത്. രക്തത്തിലെ ഓക്സിജൻ അളവ് 80 ആണ് (95ഉം അതിനു മുകളിലുമാണ് വേണ്ടത് ) എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

”കടുത്ത ശ്വാസതടസ്സമുണ്ട്. നേരത്തെ പനിയുമുണ്ടായിരുന്നു. ഇപ്പോൾ അവരുടെ രക്തത്തിലെ ഓക്സിജന്റ് അളവ് സാധാരണനിലയിലേക്ക് (ഇപ്പോൾ 96) എത്തി. ആരോഗ്യനില തൃപ്തികരമാണ്”- ഡോ. മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ”അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാർ വളരെ നന്നായി നോക്കുന്നുണ്ട്. നല്ല പരിചരണമാണ് ലഭിക്കുന്നത്. അവരെ ഡോക്ടർമാർ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ” – ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടശേഷം അനന്തരവൻ ടിടിവി ദിനകരൻ പ്രതികരിച്ചു.‌

അനധികൃത സ്വത്ത് സമ്പാദന കേസിൽ 2017 ഫെബ്രുവരിയിലാണ് വി കെ ശശികലയെ നാലുവർഷത്തെ തടവിന് ശിക്ഷിച്ചത്. 66 കോടിരൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ശശികലക്കെതിരെ ചുമത്തിയ കുറ്റം.