ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പത്തു മാസത്തെ ഭരണത്തെ വിമര്‍ശിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന്‍ . സര്‍ക്കാര്‍ ഇങ്ങനെ പോയാല്‍ പോരെന്നും ഭരണത്തില്‍ തിരുത്തലുകള്‍ വേണമെന്നും അദ്ദേഹം കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാാക്കി.

അഴിമതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. സാധാരണ, സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും എന്നാല്‍ പത്തു മാസം കൊണ്ട് തന്നെ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ട് പോവാനാവില്ല.
പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡി.ജി.പി ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിനു നേരെ പൊലീസ് നടത്തിയ അതിക്രമം ചാനലുകളിലൂടെ കേരളം മുഴുവന്‍ കണ്ടതാണ്. പൊലീസ് നടപടി അനാവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധു നിയമന വിവാദവും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചുവെന്നും വി.എസ് പറഞ്ഞു.