ന്യൂസ് ഡെസ്ക് മലയാളം യുകെ

ആഗോളതലത്തിൽ എണ്ണ വില കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെ രാജ്യത്തെ ഇന്ധനവിലയിലും വർദ്ധനവ് ഉണ്ടാവുമെന്ന് സൂചന. ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെയും റഷ്യയുടെയും തീരുമാനം ഈ വർഷാവസാനത്തോടെ കാര്യമായ വിതരണ കുറവിന് കാരണമാകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസിയായ (ഐഇഎ) അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ചൊവ്വാഴ്ച ബാരലിന് 95 ആയി ഉയർന്നു. ഉയർന്ന ഇന്ധനവിലയിൽ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നുണ്ടെന്ന് മോട്ടോറിംഗ് ഗ്രൂപ്പ് പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ ഡ്രൈവർമാർ പെട്രോളിന് ലിറ്ററിന് ശരാശരി 1.55 പൗണ്ടും, ഡീസലിന് 1.59 പൗണ്ടുമാണ് നൽകേണ്ടി വരുന്നത്. ആഗസ്റ്റ് മാസം ആരംഭം മുതൽ ശരാശരി പെട്രോൾ വില ലിറ്ററിന് 10 പൈസയും ഡീസൽ വില 13 പൈസയും വർദ്ധിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന്, എണ്ണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ വില ബാരലിന് 120 ഡോളറിലധികം എത്തിയിരുന്നു. ഈ വർഷം മെയ് മാസത്തിൽ അവ ബാരലിന് 70 ഡോളറിന് മുകളിലായി കുറഞ്ഞു.

വിപണിയെ പിന്തുണയ്ക്കുന്നതിനായി ഉൽ‌പാദനം നിയന്ത്രിക്കാൻ നിർമ്മാതാക്കൾ ശ്രമിച്ചതിന്റെ ഫലമായി വില ക്രമാനുഗതമായി ഉയർന്ന് വരികയാണ്. ഒപെക് + ഗ്രൂപ്പിലെ അംഗങ്ങളും ലോകത്തിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായ സൗദി അറേബ്യയും റഷ്യയും ഓഗസ്റ്റിൽ ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചതായി അറിയിച്ചു.