ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റെയിൽവേ, എയർപോർട്ട് ജീവനക്കാർ, ടെലികോം തൊഴിലാളികൾ, തപാൽ ജീവനക്കാർ എന്നിവരുൾപ്പെടെ വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ ഈ വേനൽക്കാലത്ത് പണിമുടക്കിലേക്ക് നീങ്ങുകയാണ്. കോവിഡും കുരങ്ങുപനിയും ഉഷ്ണതരംഗവും കൊണ്ടുവന്ന ദുരിതം താങ്ങാനാവാതെ പൊതുജനങ്ങൾ പാടുപെടുകയാണ്. അതിനൊപ്പമാണ് സമരങ്ങളുടെ ഒരു പരമ്പര തന്നെ ബ്രിട്ടനിൽ ഉണ്ടാകുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസരിച്ച് വേതനം ലഭിക്കുന്നില്ലെന്നും അതിനാൽ, ശമ്പള വർധന ആവശ്യമാണെന്നും യൂണിയനുകൾ പറയുന്നു. പൊതുമേഖലാ തൊഴിലാളികൾക്ക് മാന്യമായ വേതന വർധന ഉറപ്പാക്കണമെന്നും മിനിമം വേതനം 15 പൗണ്ടായി ഉയർത്തണമെന്നും ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ, മാന്യമായ ശമ്പള വർധനയ്ക്കായി റോയൽ മെയിൽ ജീവനക്കാരും സമരത്തിലേക്ക് കടക്കുകയാണ്. 115,000-ത്തിലധികം റോയൽ മെയിൽ ജീവനക്കാർ പണിമുടക്കിനെ അനുകൂലിച്ചു വോട്ട് ചെയ്തു. സമര തീയതി പ്രഖ്യാപിച്ചിട്ടില്ല. ജീവിതച്ചെലവ് കുതിച്ചുയരുന്നതിനാൽ സമീപ ആഴ്ചകളിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത യൂണിയനുകളിൽ ഏറ്റവും പുതിയതാണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയൻ (സിഡബ്ല്യുയു).

റെയിൽവേ, എയർപോർട്ട് ജീവനക്കാരും ശമ്പള പ്രതിസന്ധിയിലാണ്. യുകെയിൽ അവശ്യ സാധനങ്ങളുടെ വില 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. മുതലാളിമാർ 758 മില്യൺ പൗണ്ട് ലാഭം നേടുകയും ഓഹരി ഉടമകൾ 400 മില്യൺ പൗണ്ട് എടുക്കുകയും ചെയ്യുമ്പോൾ, ജീവനക്കാർ കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഇതവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.