മലയാള സിനിമയിലെ ജനപ്രിയനായകന്‍ കുറ്റവാളിയായി പോലീസ് കസ്റ്റഡിയില്‍ എത്തിനില്‍ക്കുമ്പോള്‍ ദിലീപിനെ കുടുക്കിയത് ദൈവത്തിന്റെ കൈകളാണ്. നടന്‍ പറഞ്ഞ വാക്കുകളിലെ വൈരുദ്ധ്യമാണ് പോലീസിനെ സംശയത്തിലേക്ക് എത്തിച്ചതും. പിന്നീട് ഇതിന്റെ ചുവടുപിടിച്ച് നടത്തിയ തുടര്‍ചോദ്യം ചെയ്യലുകളാണ് ദിലീപിനെ കുടുക്കിയത്. നടിയെ അക്രമിച്ച സംഭവം പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നാണ് നടന്‍ അവകാശപ്പെട്ടിരുന്നത്. നിര്‍മ്മാതാവ് ആന്റോ ജോസഫ് വിളിച്ച് അറിയിക്കുമ്പോള്‍ മാത്രമാണ് താന്‍ സംഭവങ്ങള്‍ അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

എന്നാല്‍ ആന്റോ ജോസഫിനെ ചോദ്യം ചെയ്തതോടെ ഈ വാക്കുകള്‍ പൊളിഞ്ഞു. 12 സെക്കന്‍ഡ് മാത്രമാണ് താന്‍ ഇത് പറഞ്ഞപ്പോള്‍ ദിലീപ് കേട്ടതെന്നും ഫോണ്‍ കട്ട് ചെയ്‌തെന്നും വ്യക്തമാക്കിയതോടെ പോലീസ് നടനെ സംശയിച്ച് തുടങ്ങി. പിന്നാലെ പള്‍സര്‍ സുനിയുടെ മൊഴികള്‍ ദിലീപിന് പാരയായി. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ദിലീപ് പരാതി നല്‍കിയത് മറ്റൊരു അബദ്ധമായി. ഇതില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു.

13 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ഒടുവില്‍ ദിലീപ് കുടുങ്ങേണ്ടതായിരുന്നു. പക്ഷെ ഈ സമയത്ത് പോലീസ് ക്ലബ്ബില്‍ എത്തിയ നടന്‍ സിദ്ദീഖ് ഈ ശ്രമങ്ങളില്‍ അവിചാരിതമായി ഇടംകോലിട്ടെന്നായിരുന്നു വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പരിശ്രമങ്ങളാണ് അന്ന് ദിലീപിനെ രക്ഷപ്പെടുത്തിയതെന്നാണ് സൂചന. പക്ഷെ അന്ന് ദിലീപിനെ പുറത്തുവിടുമ്പോള്‍ നടനെ കുടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു പോലീസ്. സൂപ്പര്‍നായകനെ അറസ്റ്റ് ചെയ്യുമ്പോള്‍ വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കിയാണ് പോലീസ് കാത്തിരുന്നത്.

ഒടുവില്‍ ഇന്ന് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് അറസ്റ്റിലാകുമ്പോള്‍ സിനിമാലോകവും മലയാളികളും ഞെട്ടലിലാണ്. നടനെ പിന്തുണച്ച് രംഗത്തെത്തിയ ഇന്നസെന്റ് എംപിയും, എംഎല്‍എമാരായ മുകേഷും, ഗണേഷ്‌കുമാറും കൂടിയാണ് ഇതോടെ കുടുക്കിലായത്.