ന്യൂസ് ഡെസ്ക് മലയാളം യുകെ

വാട്ടർ കമ്പനികൾ തങ്ങൾ നൽകേണ്ട സേവനങ്ങളുടെ കാര്യത്തിൽ വൻ വീഴ്ച വരുത്തിയതിനെ തുടർന്ന് കടുത്ത നടപടികളുമായി വ്യവസായ റെഗുലേറ്റർ ഓഫ്വാട്ട് മുന്നോട്ടു വന്നു. 2024 -25 കാലഘട്ടത്തിലെ ബില്ലുകളിൽ കുറവ് വരുത്തി ഉപഭോക്താക്കൾക്ക് പണം തിരിച്ചു നൽകണമെന്നാണ് വാട്ടർ കമ്പനികളോട് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് . ഇതിന്റെ ഫലമായി 114 മില്യൺ പൗണ്ട് കമ്പനികൾ ഉപഭോക്താക്കൾക്ക് തിരിച്ചു നൽകേണ്ടതായി വരും.

ചോർച്ച, വിതരണം, മലിനീകരണം കുറയ്ക്കൽ എന്നീ സുപ്രധാന കാര്യങ്ങളിലാണ് കമ്പനികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഒരു കമ്പനി പോലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നാണ് ഓഫ്വാട്ടിന്റെ വിലയിരുത്തൽ . സതേൺ, തേംസ്, ആംഗ്ലിയൻ, ബ്രിസ്റ്റോൾ, സൗത്ത് ഈസ്റ്റ്, യോർക്ക്ഷയർ വാട്ടർ എന്നീ കമ്പനികളാണ് പൊതുവെ മെച്ചപ്പെട്ട സേവനം നൽകുന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മറ്റ് 10 കമ്പനികളെ ശരാശരി എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നല്ല രീതിയിൽ സേവനം നൽകുന്ന കമ്പനികളുടെ ഗണത്തിൽ ഒരു കമ്പനിയും ഉൾപ്പെട്ടിട്ടില്ല.

റിപ്പോർട്ടുകൾ അനുസരിച്ച് അവലോകനത്തിന് വിധേയമായ വാട്ടർ കമ്പനികളിൽ 5 എണ്ണം ഒഴികെ ബാക്കിയുള്ളവയെല്ലാം 2024 – 25 കാലഘട്ടത്തിലെ ബില്ലുകൾ കുറച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് പണം തിരികെ നൽകേണ്ടതായി വരും. ഓരോ ഉപഭോക്താവിനും അവരുടെ ബില്ലുകളിൽ എത്രത്തോളം കുറവുണ്ടാകുന്നത് അവർ താമസിക്കുന്ന സ്ഥലങ്ങളെയും പണപ്പെരുപ്പത്തെയും ആശ്രയിച്ചായിരിക്കും. മോശം പ്രകടനം നടത്തുന്ന കമ്പനികൾ ഉപഭോക്താക്കൾക്ക് തങ്ങൾ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തേണ്ടതായി ഉണ്ടെന്ന് ഓഫ്വാട്ട് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ബ്ലാക്ക് പറഞ്ഞു.