വയനാട് യത്തീംഖാനയിലെ പീഡനത്തിനിരയായ കുട്ടികള്‍ പികെ ശ്രീമതി എംപിയ്ക്ക് മുമ്പാകെ പറഞ്ഞ കാര്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ മരവിക്കുന്നത്. യത്തീംഖാനക്ക് സമീപമുള്ള കടയിലെ കച്ചവടക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്.  നാലുപേര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളും മൂന്നുപേര്‍ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് വിദ്യാര്‍ത്ഥിനികളെ മിഠായി നല്‍കി പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കിയത്.
പികെ ശ്രീമതി എംപിയ്ക്ക് മുമ്പാകെയുള്ള കുട്ടികളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ;

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മിഠായി വാങ്ങാന്‍ കടയില്‍ പോയിരുന്നു. അവര്‍ ഞങ്ങള്‍ക്ക് പലപ്പോഴും പൈസ വാങ്ങാതെ മിഠായി തരാറുണ്ടായിരുന്നു. ഒരു ദിവസം ബ്ലാക്ക് ബ്യൂട്ടി എന്ന് എല്ലാവരും വിളിക്കുന്ന കറുത്ത് തടിയച്ചയാള്‍ എന്നെ ബലംപ്രയോഗിച്ച് കൈപിടിച്ച് വലിച്ചകത്ത് കയറ്റി. പിറകെ എന്റെ കൂട്ടുകാരികളും എത്തി. അയാളുടെ പിന്നാലെ വേറെ നാലുപേര്‍ കൂടി കട മുറിയിലെത്തി. എല്ലാവരും എത്തിയതും അവര്‍ വാതിലടച്ച് കുറ്റിയിട്ടു. പിന്നെ എന്തോ ഒരു ദ്രാവകം നിര്‍ബന്ധിച്ച് ഞങ്ങളെ കുടിപ്പിച്ചു. പിന്നെ വസ്ത്രങ്ങള്‍ ഊരിപ്പിച്ചു. പിന്നെ എന്തൊക്കെയോ ചെയ്തു. ഒച്ചവെച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചു. ഭീഷണിപ്പെടുത്തി. അവര്‍ ഞങ്ങളെ മാറിമാറി എന്തെല്ലാമോ ചെയ്തു. പിന്നെ ഉടുപ്പൊന്നുമില്ലാതെ ഞങ്ങളുടെ ചിത്രങ്ങള്‍ എടുത്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് പലതവണ ഞങ്ങളെ ഇതുപോലെയൊക്കെ ചെയ്തു.പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. നാട്ടുകാരും വീട്ടുകാരുമെല്ലാം ഞങ്ങളുടെ ഉടുപ്പിടാത്ത പടം കാണുമെന്ന് പേടിച്ചാണ് അവര് വിളിക്കുമ്പോഴൊക്കെ പോയതെന്നും പീഡനത്തിനിരയായ കുട്ടികള്‍ പികെ ശ്രീമതി യോട് വെളിപ്പെടുത്തി.

സ്‌കൂളിന് നേരെ മുമ്പിലുള്ള രണ്ട് ചായക്കടകള്‍ കേന്ദ്രീകരിച്ചാണ് പീഡനസംഘം തമ്പടിച്ചത്. കഴിഞ്ഞ രണ്ടുമാസമായി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണിച്ച് പീഡനം തുടരുകയായിരുന്നു. കുട്ടികള്‍ ഭയം കാരണം ആരോടും പറയാത്തത് പീഡന വീരന്‍മാര്‍ക്ക് ഗുണമായി. ഇതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരു പെണ്‍കുട്ടി കടയില്‍ നിന്ന് ഇറങ്ങിവരുന്നത് യത്തീംഖാനയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടു. അദ്ദേഹം അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. യതീംഖാന അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ആറും പ്രതികളും വലയിലാകുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഏറെക്കുറെ എല്ലാവരും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പലരും മാതാവോ പിതാവൊ നഷ്ടപ്പെട്ടവരാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ടവരുമുണ്ട്. ഇത്തരം അരക്ഷിതാവസ്ഥയില്‍ നിന്നാണ് കുട്ടികള്‍ ചൂഷണമാണെന്നറിയാതെ പ്രതികളുടെ വലയില്‍ കുടുങ്ങിയത്. തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് പോലും മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. സംഘടിതമായാണ് പ്രതികള്‍ കുട്ടികളെ ഉപദ്രവിച്ചതെന്ന് അവരുടെ വാക്കുകളിലൂടെ വ്യക്തമാണെന്ന് പി കെ ശ്രീമതി എംപി പറഞ്ഞു.